സംസ്ഥാനം കടക്കെണിയിലെന്ന് സര്‍വെ
തിരുവനന്തപുരം : സംസ്ഥാനം കടക്കെണിയിലെന്ന് സാമ്പത്തിക സര്‍വെ.
കടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുളള അനുപാതം 30 ശതമാനം കഴിഞ്ഞെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു കഴിഞ്ഞു. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ പദ്ധതി വെട്ടിച്ചുരുക്കലുകള്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിച്ചെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ-സാമൂഹ്യ പദ്ധതികളെയാണ് ഇത് ഏറെ ബാധിച്ചത്.
സംസ്ഥാനത്തിന്റെ പൊതുകടം 24,000 കോടിയായി. ഭരണച്ചെലവ് അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയായി. നികുതി വരുമാനം പുറകോട്ടാണ്. വില്‍പന നികുതി വരുമാനം 1991-96 കാലയളവില്‍ 20.06 ശതമാനം ആയിരുന്നത് 1996-2000 കാലയളവില്‍ 13.95 ശതമാനമായി കുറഞ്ഞു. എക്സൈസ് നികുതി ഈ കാലയളവില്‍ 19.12ല്‍ നിന്നും 7.10 ആയി കുറഞ്ഞു. രജിസ്ട്രേഷന്‍ നികുതി 24.79 ല്‍ നിന്നും -5.71 ശതമാനമായും വാഹന നികുതി 25.50ത്തില്‍ നിന്നും 14.33 ശതമാനമായുമാണ് കുറഞ്ഞത്.
സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചു.
നികുതിയേതര വരുമാനവും നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് താഴേയ്ക്കു പോയതായി സര്‍വെ ചൂണ്ടിക്കാട്ടു. 1991-96ല്‍ 18.01 ശതമാനം വളര്‍ച്ച നേടിയത് ഇടതു ഭരണ കാലത്ത് -0.22 ശതമാനമായാണ് കുറഞ്ഞത്. 1999-2000ലെ റവന്യൂ ചെലവ് 11,565.96 കോടിയായി ഉയര്‍ന്നു. 1995-96 കാലത്ത് ഇത് 5,826.38 കോടിയായിരുന്നു.
1995-96 കാലത്ത് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 402.82 കോടിയായിരുന്നു. ഇത് 1999-2000 കാലയളവില്‍ 3,624.21 കോടിയായി ഉയര്‍ന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 2230.40 കോടിയില്‍ നിന്നും 4,502.86 കോടിയായാണ് കുതിച്ചു കയറിയത്.(ഈ ശമ്പള വര്‍ദ്ധന അധികമായിപ്പോയെന്ന് മുന്‍മുഖ്യമന്ത്രി നായനാര്‍ അടുത്തിടെ കുമ്പസരിച്ചിരുന്നു) വിവിധ ഫണ്ടിംഗ് ഏജന്‍സികള്‍ക്ക് നല്‍കാനുളള പലിശ 924.16 കോടിയില്‍ നിന്നും 1,952.2 കോടിയായി ഉയര്‍ന്നതായും സര്‍വെ വ്യക്തമാക്കുന്നു.
ലാഭകരമല്ലാത്ത 2,244 സ്ക്കൂളുകളിലായി 15,000 അദ്ധ്യാപകരുണ്ട്. ഇവയില്‍ 993 എണ്ണവും സര്‍ക്കാര്‍ സ്ക്കൂളുകളാണ്. 1,251 എണ്ണം സ്വകാര്യ എയിഡഡ് സ്ക്കൂളുകളും.
കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തിലെ നെല്‍പാടങ്ങളുടെ വിസ്തൃതി 3,57,631 ഹെക്ടറില്‍ നിന്നും 3,47,455 ഹെക്ടറായി കുറഞ്ഞെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തെങ്ങുകളുടെയും റബറിന്റെയും കാര്യത്തില്‍ വര്‍ദ്ധനയുണ്ട്.