ജലസേചന വകുപ്പില്‍ കോടികള്‍ ഒഴുകിപ്പോകുന്നു
തിരുവനന്തപുരം : കേന്ദ്രം ഇതുവരെ അനുമതി നല്‍കാത്ത അഞ്ച് പദ്ധതികള്‍ക്ക് ജലസേചന വകുപ്പ് ചെലവിട്ടത് 39.68 കോടി രൂപ! 1998 വരെ പ്രഖ്യാപിക്കപ്പെട്ട 30 പദ്ധതികളില്‍ 14 എണ്ണവും വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്നു. പലതിനും പദ്ധതിച്ചെലവ് മൂന്നു മുതല്‍ 60 ശതമാനം വരെ കൂടി.
ജലസ്ത്രോതസ് വകുപ്പെന്ന് അടുത്തകാലത്ത് പേരുമാറ്റിയ പഴയ ജലസേചന വകുപ്പിന്റെ ലീലാ വിലാസങ്ങളാണിവ. ചൂണ്ടിക്കാട്ടിയത് സിഎജിയും. കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അണക്കെട്ടുകളാണ് ഈ വകുപ്പു മുഴുവനുമെന്ന് അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചത്.
അനുവദിച്ച പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ വകുപ്പ് അനാസ്ഥ കാട്ടുന്നതായി സിഎജി ചൂണ്ടിക്കാട്ടുന്നു. 14 മുതല്‍ 40 വര്‍ഷം വരെയായി പണി മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനെക്കാള്‍ വകുപ്പിന് താല്‍പര്യം, അനുവദിക്കാത്ത പദ്ധതികള്‍ക്ക് പണം മുടക്കുകയാണ്. കേന്ദ്രം അനുമതി നല്‍കാത്ത ഇത്തരം അഞ്ചു പദ്ധതികള്‍ക്കായി 40 കോടിയോളം ഇതിനകം ചെലവിട്ടിട്ടുണ്ട്.
കാലം ചെല്ലുന്തോറും പദ്ധതിത്തുക കുതിച്ചു കയറുകയാണ്. നിശ്ചിത പരിധിയ്ക്കുളളില്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ ചെലവ് ഗണ്യമായി ഉയരും.
വന്‍തുക മുടക്കി പണി കഴിപ്പിക്കുന്ന പദ്ധതികള്‍ പ്രതീക്ഷിക്കുന്ന ഉപയോഗം ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2,735 കോടി രൂപയാണ് ഇതുവരെ വിവിധ പദ്ധതികളുടെ പേരില്‍ ചെലവിട്ടത്. എന്നിട്ടും സംസ്ഥാനത്തിന്റെ 17 ശതമാനം കൃഷിഭൂമിയില്‍ മാത്രമാണ് ജലസേചന സൗകര്യമുളളത്.
പൂര്‍ത്തിയായ പദ്ധതികളുടെ പ്രവര്‍ത്തനവും പരിതാപകരമാണ്. ചെലവിട്ട തുകയ്ക്കനുസരിച്ചുളള പ്രതിഫലം ഇവ നല്‍കുന്നില്ല. പണികള്‍ക്കായി ചെലവിട്ട തുകയെക്കാള്‍ അധികം തുക ഇവിടത്തെ ജോലിക്കാരുടെയും മറ്റും ശമ്പളമിനത്തിലും മറ്റു ഭരണച്ചെലവുകള്‍ക്കും ആകുന്നുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് ചെലവു നിയന്ത്രണം പൂര്‍ണ പരാജയമായിരുന്നെന്ന് സിഎജി വിലയിരുത്തുന്നു. ഇത് നേരെയാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ശിപാര്‍ശയുണ്ട്. ബജറ്റില്‍ വകയിരുത്തിയ 308.75 കോടി വകമാറ്റി ചെലവിട്ടു. ഈ സമയത്തു തന്നെ കോണ്‍ട്രാക്ടര്‍മാരുടെ കുടിശിഖത്തുകയായ 11223 കോടി കൊടുത്തു തീര്‍ക്കാന്‍ വകുപ്പ് ബുദ്ധിമുട്ടി.
ബജറ്റ് നിര്‍ദ്ദേശമില്ലാതെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പഴശി പദ്ധതിയ്ക്ക് 11.47 കോടി അനുവദിച്ചു. ബജറ്റ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ട്രാക്ടര്‍മാര്‍ക്ക് 1.13 കോടി വിവിധ കാരണങ്ങള്‍ക്കായി അനുവദിച്ചു.
രണ്ടാം തവണയാണ് വകുപ്പിന്റെ പ്രശ്നങ്ങള്‍ സിഎജി ചൂണ്ടിക്കാട്ടുന്നത്. കാലാവധിയ്ക്കുളളില്‍ പണി തീര്‍ക്കാത്തതു കാരണം വിവിധ പദ്ധതികള്‍ കോടികള്‍ തിന്നു മുടിക്കുന്നു. ലാഭവും ചെലവുമായുളള അനുപാതം ഇതു മൂലം കുറയുകയാണ്. അനാവശ്യച്ചെലവും ആസൂത്രണ വൈദഗ്ദ്ധ്യമില്ലായ്മയുമാണ് വകുപ്പിന്റെ ശാപങ്ങള്‍.












Click it and Unblock the Notifications