പദ്ധതി അടങ്കല്‍ കൂട്ടിയത് വിദേശ പണം കണ്ട്: അച്ചുതാനന്ദന്‍
തിരുവനന്തപുരം: പദ്ധതി അടങ്കല്‍ കൂട്ടിയത് വിദേശ ബാങ്കുകളുടെ പണം കണ്ടെന്ന് അച്ചുതാനന്തന്‍.
ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ലോകബാങ്ക് മുതലായ അന്താരാഷ്ട്ര ധനകാര്യ സ്ഥപനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നയങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ നടപ്പിലാക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കിയതാണ് 2002-03ലേയ്ക്കുള്ള വാര്‍ഷികപദ്ധതി അടങ്കലില്‍ വിദേശ വായ്പയുടെ അളവ് കുത്തനെ കൂട്ടിയതെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറയുന്നത്. 4025 കോടി രൂപയാണ് അടുത്ത പദ്ധതിയുടെ അടങ്കല്‍.
2002-03 ലേയ്ക്കുള്ള പദ്ധതിയില്‍ വാര്‍ഷികപദ്ധതി അടങ്കലായ 4025 കോടി രൂപയില്‍ 969 കോടി രൂപയും വിദേശവായ്പയാണ്. ഈ വിദേശ വായ്പയുടെ നിബന്ധനകള്‍ കേരളത്തിന്റെ പരമാധികാരത്തെയും, സ്വാതന്ത്യ്രത്തെയും തകര്‍ക്കുമെന്നതിനാല്‍ ഇവ അടിച്ചേല്പിക്കുവാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ്. വിദേശ വായ്പയെ ഇത്ര അമിതമായി ആശ്രയിയ്ക്കുന്ന ഒരു വാര്‍ഷിക പദ്ധതി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
സംസ്ഥാനത്തു നിന്ന് സമാഹരിയ്ക്കുന്ന സാമ്പത്തിക വിഭവങ്ങള്‍ക്കും, വായ്പകള്‍ക്കും, സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി കേന്ദ്രത്തില്‍ നിന്ന് ലഭിയ്ക്കുന്ന ഉപാധിരഹിത കേന്ദ്ര സഹായത്തിനുമായിരുന്നു ഇതുവരെ സംസ്ഥാനത്തിന്റെ പദ്ധതി അടങ്കലില്‍ പ്രാമുഖ്യം ലഭിച്ചുപോന്നിരുന്നത്. ഇങ്ങനെ സമാഹരിയ്ക്കുന്ന സാമ്പത്തിക വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ മുന്‍ഗണനകള്‍ക്ക് അനുസൃതമായുളള വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നു. എന്നാല്‍ ഇത്തവണത്തെ വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നതോടെ ഈ സമ്പ്രദായത്തില്‍ അടിസ്ഥാനപരമായുള്ള മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോവുകയാണ്.
തൊട്ടു മുമ്പത്തെ വര്‍ഷത്തെ വാര്‍ഷികപദ്ധതി അടങ്കലിനെ അപേക്ഷിച്ച് 2002-03 ലേയ്ക്കുളള വാര്‍ഷിക പദ്ധതിയില്‍ കേന്ദ്രവിഹിതത്തിന്റെ ശതമാനം ഇടിയുകയും വിദേശവായ്പയുടെ ശതമാനം കുത്തനെ വര്‍ദ്ധിക്കുകയും ചെയ്തിരിയ്ക്കുന്നു. സംസ്ഥാനത്തിന്റെ 2001-02 ലെ വാര്‍ഷികപദ്ധതിയില്‍ കേന്ദ്രസഹായം 24.4 ശതമാനം ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 20 ശതമാനമായി കുറഞ്ഞിരിയ്ക്കുന്നു. മറുഭാഗത്ത് ജനവിരുദ്ധമായ നിബന്ധനകളോടെ നടപ്പിലാക്കേണ്ട പദ്ധതികള്‍ക്കായുള്ള വിദേശവായ്പയുടെ അളവ് രണ്ടു ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ദ്ധിക്കുകയുംചയ്തിരിക്കുന്നു.












Click it and Unblock the Notifications