പാട്ടത്തുക ഇനത്തില്‍ വര്‍ഷം 60 കോടി നഷ്ടം
തിരുവനന്തപുരം: റവന്യു വകുപ്പിന്റെയും വനം വകുപ്പിന്റെയും കീഴിലുള്ള ഭൂമി പാട്ടത്തിനു കൊടുത്തവരില്‍ നിന്ന് പാട്ടത്തുക പിരിക്കുകയോ പാട്ടത്തുക പുതുക്കുകയോ ചെയ്യാത്തതുമൂലം സംസ്ഥാന സര്‍ക്കാരിന് വന്‍തുക നഷ്ടമാവുന്നു.
60 വര്‍ഷം ഇതുമൂലം നഷ്ടപ്പെടുന്നുവെന്നാണ് ഔദ്യോഗികമായ കണക്ക്. യഥാര്‍ഥ നഷ്ട ഇതിലും എത്രയോ കൂടുതലാണ്.
1999-2000 വര്‍ഷത്തെ ബജറ്റില്‍ പാട്ടത്തുക പുതുക്കുന്നതിലൂടെ 60 കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം കണ്ടെത്താനാവുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ ബജറ്റ് നിര്‍ദേശം കടലാസില്‍ മാത്രമായി ഒടുങ്ങി. നിര്‍ദേശം നടപ്പിലാക്കാത്തതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷം 120 കോടിയാണ് സംസ്ഥാനത്തിന് നഷ്ടപ്പെട്ടത്.
പാട്ടത്തുക കൃത്യമായി പിരിക്കാത്തതുമൂലം സര്‍ക്കാരിന് നഷ്ടപ്പെടുന്നത് ഇതിലും എത്രയോ ഉയര്‍ന്ന തുകയാണ്. പാട്ടത്തുക നിശ്ചയിക്കുന്നതിലും വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതുകൊണ്ട് വന്‍തുക നഷ്ടമാവുന്നു.
പാട്ടത്തുക പുതുക്കുന്ന ഒരു നിയമം 1980ല്‍ നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ നിയമം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ സ്റേ ചെയ്തു. 1999ല്‍ നിയമത്തിന് സര്‍ക്കാര്‍ ഭേദഗതികൊണ്ടുവന്നു. എന്നാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിക്കാത്തതു മൂലം ഇത് നടപ്പിലാക്കാനായില്ല.
കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലി (റവന്യു വരുമാനം)ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2000-2001 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം താലൂക്കില്‍ മാത്രം 15.62 കോടി രൂപ പാട്ടത്തുക പിരിക്കാതെ കിടപ്പുണ്ട്.
നിയമപ്രകാരം ഭൂമി പാട്ടത്തിന് കൊടുക്കുമ്പോള്‍ വാണിജ്യേതര ആവശ്യത്തിനാണെങ്കില്‍ കമ്പോള മൂല്യത്തിന്റെ 10 ശതമാനവും വാണിജ്യ ആവശ്യത്തിനാണെങ്കില്‍ 20 ശതമാനവും പാട്ടത്തുക വര്‍ഷത്തില്‍ ഈടാക്കാം. എന്നാല്‍ ഈ വ്യവസ്ഥ പാലിക്കാതെയാണ് മിക്കവാറും സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് കൊടുത്തിരിക്കുന്നത്.
വളരെ കുറഞ്ഞ തുകയ്ക്കാണ് പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നത്. സര്‍ക്കാര്‍ കമ്പനികളും പാട്ടത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നു. ഉദാഹരണത്തിന് കേരള വനം വികസന കോര്‍പ്പറേഷന്‍ പാട്ടത്തുക നല്‍കുന്നതില്‍ 30 കോടി രൂപയാണ് കുടിശിക വരുത്തിയിരിക്കുന്നത്.