ഹരമായി സോണിയ-വാജ്പേയി അങ്കം
ഹരമായി
സോണിയ-വാജ്പേയി
അങ്കം
മാര്‍ച്ച്
27,
2002
ദില്ലി : സോണിയാ ഗാന്ധിയും വാജ്പേയിയും തമ്മിലുളള വാക് പയറ്റ് പോട്ടോ ചര്‍ച്ചയ്ക്ക് എരിവ് പകര്‍ന്നു. പോട്ടോയെ അടിമുടി എതിര്‍ത്ത സോണിയ പ്രധാനമന്ത്രിയ്ക്കെതിരെ നിശിത വിമര്‍ശനമുയര്‍ത്തി. സോണിയയുടെ പരാമര്‍ശങ്ങളില്‍ രോഷാകുലനായ വാജ്പേയി മറുപടി പ്രസംഗത്തില്‍ അരങ്ങു തകര്‍ക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ വാക്ശരങ്ങള്‍ക്ക് മൂര്‍ച്ചയേറിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഏറെ നേരം ബഹളം വച്ചു. വളരെ പണിപ്പെട്ടാണ് അദ്ധ്യക്ഷന്‍ സഭ നിയന്ത്രിച്ചത്.
ഭരണഘടന ചൂഷണം ചെയ്താണ് സംയുക്ത സമ്മേളനം വിളിയ്ക്കുന്നതെന്നു പറഞ്ഞ് പ്രസംഗം തുടങ്ങിയ സോണിയ പ്രധാനമന്ത്രിയ്ക്കെതിരെ ശക്തമായ ആക്രമണം നടത്തി. സംഘപരിവാറിന്റെ തടവിലാണ് വാജ്പേയിയെന്ന് അവര്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വം സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ട് ദുര്‍ബലപ്പെടുകയാണ്. - സോണിയ പറഞ്ഞു.
പോട്ടോ ബില്ലവതരണത്തിനു പിന്നില്‍ രാഷ്ട്രീയ സദുദ്ദേശമോ ധാര്‍മ്മിക ലക്ഷ്യമോ ഇല്ല. കാടന്‍ നിയമങ്ങള്‍ കൊണ്ട് ഭികരപ്രവര്‍ത്തനത്തെ ചെറുക്കാനാകില്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കിയും സാമ്പത്തിക അഭിവൃദ്ധി കൈവരിച്ചും മാത്രമേ ഈ വിപത്തിനെ ചെറുക്കാനാകൂ. സമ്പത്ത് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് സോണിയ ആവശ്യപ്പെട്ടു.
സോണിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടി മാത്രമാണ് വാജ്പേയി ചര്‍ച്ചയില്‍ ഇടപെട്ടത്. സ്ഥിരം ശൈലിയില്‍ കത്തിക്കയറിയ വാജ്പേയി, തന്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ സോണിയ ഗാന്ധിയ്ക്കവകാശമില്ലെന്ന് മുഖത്തടിക്കും പോലെ പറഞ്ഞു.
സോണിയ രാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പേ പൊതുപ്രവര്‍ത്തനം തുടങ്ങിയവനാണ് താന്‍. ജനങ്ങളാണ് തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. കോണ്‍ഗ്രസല്ല. ജനങ്ങള്‍ക്കാവശ്യമുളളടത്തോളം താന്‍ പ്രധാനമന്ത്രിക്കസേരയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളെ ചെറുത്ത് ആണവ പരീക്ഷണം നടത്തിയത് താനാണെന്ന് വാജ്പേയി ഇടതുപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവസാന നിമിഷം ആണവ പരീക്ഷണം വേണ്ടെന്നു വച്ചത് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്താണെന്നും അദ്ദേഹം ആരോപിച്ചു.
വിമര്‍ശനം രൂക്ഷമായപ്പോള്‍ പ്രതിപക്ഷം ബഹളം വച്ച് വാജ്പേയിയെ തടസപ്പെടുത്താന്‍ ശ്രമിച്ചു. ബഹളം വര്‍ദ്ധിച്ചപ്പോള്‍ സഭ നിയന്ത്രിക്കാന്‍ അധ്യക്ഷനായിരുന്ന പി. എം. സെയ്ദിന് വളരെ പണിപ്പെടേണ്ടി വന്നു.