തൊഴിലാളിപാര്‍ട്ടിയില്‍ തൊഴിലാളികളില്ല
തിരുവനന്തപുരം : തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളില്‍ തൊഴിലാളികള്‍ അപൂര്‍വം. അദ്ധ്വാനിക്കുന്ന അടിസ്ഥാന വര്‍ഗത്തെ മോചിപ്പിക്കാന്‍ രാപകലില്ലാതെ പണിയെടുക്കുന്നവരേറെയും ഇടത്തരക്കാരും അതിനു മേലോട്ടുളളവരുമാണെന്ന് സിപിഐ തന്നെ സമ്മതിക്കുന്നു. കര്‍ഷകരെയും മറ്റും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നാണ് കുറ്റസമ്മതം.
സിപിഐ സമ്മേളന പ്രതിനിധികളുടെ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടനുസരിച്ച് 604 പ്രതിനിധികളില്‍ 192 പേരാണ് തൊഴിലാളി വര്‍ഗത്തെ പ്രതിനിധീകരിക്കുന്നത്. ഏകദേശം 32 ശതമാനം പേര്‍. മദ്ധ്യവര്‍ഗക്കാരാണ് കൂടുതല്‍. 40 ശതമാനം പേര്‍. റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുണ്ട്.
ചെറുപ്പക്കാര്‍ ഇതുവരെ ജയില്‍ ജീവിതം അനുഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഒരു മാസത്തില്‍ താഴെ ജയിലില്‍ കഴിഞ്ഞവരുടെ എണ്ണം 250 ആണ്. 181 പേര്‍ ആറു മാസം വരെ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷം വരെ കഴിഞ്ഞവര്‍ 66 ഉം അതിലേറെ തടവു ശിക്ഷ അനുഭവിച്ചത് 15 പേരുമാണ്. കൊല്‍ക്കൊത്തയില്‍ നിന്നുളള ശേഖര്‍ ഗാംഗുലിയാണ് ഏറ്റവുമധികം തടവനുഭവിച്ചത്. 14 വര്‍ഷം.
വനിതാ പ്രതിനിധികളുടെ കാര്യത്തിലും പാര്‍ട്ടി നിരാശയിലാണ്. 19 സംസ്ഥാനങ്ങളില്‍ നിന്നുമായി പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായത് വെറും 50 പേര്‍. വനിതകളെ നിര്‍ബന്ധമായും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിക്കണമെന്ന ദേശീയ കൗണ്‍സില്‍ നിര്‍ദ്ദേശം മറ്റു സംസ്ഥാനങ്ങള്‍ അനുസരിച്ചില്ല.
പ്രതിനിധികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ പാര്‍ട്ടി അഭിമാനം കൊളളുന്നു. ശരാശരി വിദ്യാഭ്യാസ യോഗ്യത ഉയര്‍ന്നതു തന്നെയാണ്. പ്രതിനിധികളില്‍ 105 ബിരുദാനന്തര ബിരുദധാരികളും 290 ബിരുദധാരികളും ഉണ്ട് . മെട്രിക്കുലേഷന്‍ യോഗ്യതയുളള 210 പേരുളളപ്പോള്‍ അതിനും താഴെ വിദ്യാഭ്യാസമുളളവരുടെ എണ്ണം 92 ആണ്.
പ്രതിനിധികളില്‍ 11 അഭിഭാഷകരും അഞ്ച് ഡോക്ടര്‍മാരും നാല് ശാസ്ത്രജ്ഞരും മൂന്ന് എഞ്ചിനീയര്‍മാരുമുണ്ട്.
അടിസ്ഥാന വര്‍ഗത്തിനു വേണ്ടി വിപ്ലവം നടത്താനിറങ്ങിയത് മദ്ധ്യവര്‍ഗവും അതിനു മുകളിലും ഉളളവരാണെന്നാണ് പാര്‍ട്ടി തന്നെ സമ്മതിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാവപ്പെട്ടവന്റെ ചെലവില്‍ പാവപ്പെട്ടവനുവേണ്ടി ഉപരി വര്‍ഗം നടത്തുന്നതാണ് വിപ്ലവം.