അതിരപ്പളളിയെപ്പറ്റി വിവാദമുയരുന്നു
തിരുവനന്തപുരം : അതിരപ്പളളി ജലവൈദ്യുത പദ്ധതിയുടെ പരിസ്ഥിതി പഠനത്തെച്ചൊല്ലി വിവാദം. പഠനം നടത്തിയെന്ന വാര്‍ത്താ സമ്മേളനം വിളിച്ച് അവകാശപ്പെട്ട ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജി. എം. നായരുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പദ്ധതിയുമായി ജി. എം നായര്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ചുമതലപ്പെട്ട വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററും മുന്‍ കോമണ്‍വെല്‍ത്ത് കണ്‍സള്‍ട്ടന്റുമായ കെ. രവി, മുന്‍ ചീഫ് എഞ്ചിനീയര്‍മാരായ വി. എം. വല്‍സന്‍, ബി. ശേഷന്‍ എന്നിവരാണ് ജി. എം. നായരുടെ അവകാശ വാദങ്ങളെ ചോദ്യം ചെയ്യുന്നത്.
വിദഗ്ദ്ധ സമിതിയിലെ എല്ലാ അംഗങ്ങളെയും വാര്‍ത്താ സമ്മേളനത്തിനു ക്ഷണിച്ച ഡയറക്ടര്‍ പ്രോജക്ട് കോ-ഓഡിനേറ്ററായ തന്നെ അറിയിച്ചില്ലെന്ന് കെ. രവി ആരോപിച്ചു. ടീം അംഗങ്ങളുടെ ലിസ്റിലും തന്റെ പേരില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബോട്ടണിയിലും പരിസ്ഥിതി ആസൂത്രണത്തിലും മാത്രം വൈദഗ്ദ്ധ്യമുളള ബോട്ടാണിക്കല്‍ ഗാര്‍ഡന് ഇത്തരം പദ്ധതികളുടെ പാരിസ്ഥിതിക പഠനം നടത്താന്‍ കഴിയാത്തതിനാല്‍ മറ്റൊരു വിദഗ്ദ്ധ സംഘമാണ് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര പരിസ്ഥിതി വകുപ്പിന് 1996 ഡിസംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് 1997 ഒക്ടോബറില്‍ അനുമതി ലഭിച്ചു. എന്നാല്‍ അനുമതി ലഭിച്ചു എന്നതിനര്‍ത്ഥം പദ്ധതി നടപ്പാക്കണമെന്നല്ലെന്ന് അവര്‍ പറഞ്ഞു.
ജി. എം. നായരെപ്പോലുളളവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയാത്തതാണ് പദ്ധതിയ്ക്കെതിരെ കേസുണ്ടാകാന്‍ കാരണമെന്ന് രവിയും സംഘവും ആരോപിച്ചു.