സലിം അലിയുടെ പുസ്തകം ചിതലുകള്‍ക്ക് ഭക്ഷണം
തിരുവനന്തപുരം : വിഖ്യാത പക്ഷി ശാസ്ത്രജ്ഞന്‍ സലിം അലിയുടെ പുസ്തകത്തിന്റെ കോപ്പികള്‍ വനംവകുപ്പില്‍ ചിതല്‍ തിന്നുന്നു. കേരളത്തിലെ പക്ഷികള്‍ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ 4,500 ഓളം കോപ്പികളാണ് ആവശ്യക്കാരുണ്ടായിരുന്നിട്ടും വില്‍ക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. പുസ്തകം ചിതലെരിച്ചു തുടങ്ങിയിട്ടും അവ സംരക്ഷിക്കാന്‍ വനം വകുപ്പ് ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
1999ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് എട്ടര ലക്ഷം രൂപ ചെലവിട്ടാണ് വകുപ്പ് പുസ്തകം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പ്രിന്റു ചെയ്ത പുസ്തകം വില്‍ക്കുന്നതില്‍ വനംവകുപ്പ് യാതൊരു താല്‍പര്യവും കാണിച്ചില്ല. 600 രൂപ വിലയിട്ട പുസ്തകം പുസ്തക വില്പനശാലകളിള്‍ക്ക് 40 ശതമാനം കമ്മിഷന്‍ നല്‍കി വിറ്റിരുന്നെങ്കിലും 16 ലക്ഷം രൂപ വനം വകുപ്പിന് ലഭിക്കുമായിരുന്നു.
പുസ്തകത്തിന്റെ അച്ചടിയും വിവാദത്തിന് വഴി തെളിച്ചിരുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സലിം അലി വൈല്‍ഡ് വിംഗ്സ് ട്രസ്റാണ് പുസ്തക പ്രസാധനത്തിനുളള നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 1995 നവംബറിലായിരുന്നു ഇത്. മൂന്നര ലക്ഷം രൂപയാണ് ട്രസ്റ് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയും ചീഫ് ഫോറസ്റ് കമ്മീഷണറും കരാര്‍ അംഗീകരിക്കുകയും തുക അനുവദിക്കുകയും ചെയ്തു.
പിന്നീട് കരാര്‍ പുതുക്കണമെന്ന് ട്രസ്റ് ആവശ്യപ്പെട്ടു. എട്ടര ലക്ഷം രൂപ വേണമെന്നായിരുന്നു പുതിയ ആവശ്യം. പുസ്തക പ്രസിദ്ധീകരണം വകുപ്പിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടാത്തതിനാല്‍ തുക അനുവദിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ വനം വകുപ്പ് കരാര്‍ അംഗീകരിക്കുകയും ബാക്കി തുക നല്‍കുകയും ചെയ്തു.
1997മാര്‍ച്ചിലും 1998 മാര്‍ച്ചിലുമായി രണ്ടു തവണകളില്‍ തുക ട്രസ്റിനു നല്‍കി. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് കേന്ദ്ര സംസ്ഥാന ആഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുസ്തകത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ചും വിവാദങ്ങളുണ്ടായിരുന്നു. വനംവകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പകര്‍പ്പവകാശം കേരള സര്‍വകലാശാലയ്ക്കാണെന്നതാണത്.
പ്രസിദ്ധീകരണത്തില്‍ കാണിച്ച ആവേശം വിപണനത്തില്‍ കാണിക്കാത്തതുമൂലം സര്‍ക്കാരിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്