ഗുജറാത്ത് : നാലാം ദിനവും സഭ സ്തംഭിച്ചു
ദില്ലി : നരേന്ദ്ര മോഡിയെ പിരിച്ചു വിടണമെന്ന ആവശ്യത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ നിലപാടില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല.
സഭാ സ്തംഭനം ഒഴിവാക്കാന്‍ വെളളിയാഴ്ച രാവിലെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ദ് കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിയ്ക്കാണ് യോഗം. വ്യാഴാഴ്ച ചേരാനിരുന്ന കാര്യോപദേശക സമിതി യോഗവും മാറ്റിവച്ചു.
പ്രശ്നത്തിന്മേല്‍ അടിയന്തര പ്രമേയമോ, റൂള്‍ 184 അനുസരിച്ചുളള ചര്‍ച്ചയോ വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസും നല്‍കിക്കഴിഞ്ഞു. റൂള്‍ 184 അനുസരിച്ച് ചര്‍ച്ച വേണമെന്നാണ് തെലുങ്കു ദേശത്തിന്റെയും നിലപാട്.
ഇടഞ്ഞു നില്‍ക്കുന്ന സഖ്യകക്ഷികളെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിനെക്കുറിച്ച് അടിയന്തര പ്രമേയം വന്നാല്‍ സര്‍ക്കാരിനെതിരെ സഖ്യകക്ഷികള്‍ വോട്ടു ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് പ്രധാന ശ്രമം. റൂള്‍ 184 പ്രകാരമുളള ചര്‍ച്ച ഒഴിവാക്കി അടിയന്തര പ്രമേയം അനുവദിക്കാമെന്ന ഒത്തുതീര്‍പ്പില്‍ ബിജെപി വഴങ്ങുമെന്നറിയുന്നു.
അടിയന്തര പ്രമേയം അനുവദിച്ചാല്‍ സഭയുടെ മറ്റു നടപടികള്‍ നിര്‍ത്തിവച്ച് ഗുജറാത്ത് പ്രശ്നം മാത്രം ചര്‍ച്ച ചെയ്യേണ്ടി വരും. റൂള്‍ 184 അനുസരിച്ചാണെങ്കില്‍ സഭ നിര്‍ത്തി വയ്ക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ (യു), ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല.
നരേന്ദ്ര മോഡിയെ പുറത്താക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടതും ബിജെപിയ്ക്ക് തിരിച്ചടിയായി. പ്രശ്നത്തില്‍ ഭരണാനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കക്ഷിയാണ് അണ്ണാ ഡിഎംകെ.
ഗുജറാത്തിലേത് ഒരു സംസ്ഥാന പ്രശ്നം മാത്രമാണെന്ന വാദമുയര്‍ത്തിയും ബിജെപി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം അതിനു വഴങ്ങാന്‍ തയ്യാറല്ല.












Click it and Unblock the Notifications