മൃഗശാല കേന്ദ്രീകരിച്ച് അധോലോക സംഘം?
തിരുവനന്തപുരം : വന്യജീവി വിഭവങ്ങളെന്ന പേരില്‍ വ്യാജവസ്തുക്കള്‍ വില്‍ക്കുന്ന ഗൂഢസംഘം തലസ്ഥാനത്തെ മൃഗശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി സംശയം.
വ്യാജമായി നിര്‍മ്മിച്ചെടുത്ത ആനവാല്‍, ആനയുടെ പല്ല്, കടുവാത്തോല്‍ എന്നിവയാണ് സന്ദര്‍ശകര്‍ക്കും വിദേശികള്‍ക്കും വില്‍ക്കുന്നത്. യഥാര്‍ത്ഥ വസ്തുക്കളും ചിലപ്പോള്‍ ലഭ്യമാകാറുണ്ട്.
ചെന്നൈയില്‍ നിന്നും അടുത്തിടെയെത്തിയ മൃഗശാലാ സന്ദര്‍ശകന് ഇത്തരം അനുഭവം ഉണ്ടായി. ഒരു കാവല്‍ക്കാരന്‍ ഇദ്ദേഹത്തെ സമീപിച്ച് 800 രൂപയ്ക്ക് യഥാര്‍ത്ഥ കടുവാപ്പല്ലും 600 രൂപയ്ക്ക് കടുവാ നഖവും വാഗ്ദാനം ചെയ്തു. പെരുമ്പാമ്പ്, മയില്‍, കാട്ടു പന്നി എന്നിവയുടെ നെയ്യും ഒട്ടേറെ വന്യജീവി വിഭവങ്ങളും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.
മൃഗശാല അധികൃതര്‍ തന്നെ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം ശരിവയ്ക്കുന്നുണ്ട്. ആനവാല്‍ എന്ന വ്യാജേനെ കരിമ്പന നാര് ചായം തേച്ച് വിറ്റ സംഭവമുണ്ടായിട്ടുണ്ടെന്ന് അവര്‍ സമ്മതിക്കുന്നു.
ഒരു വിഭാഗം മൃഗശാലാ ജീവനക്കാരും വന്യജീവി പാലകരും ഈ സംഘത്തിന്റെ ഭാഗമാണെന്നത് പരസ്യമാണ്. എന്നാല്‍ വ്യക്തമായ പരാതി ലഭിക്കാതെ നടപടിയെടുക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. ഈ സംഘത്തിലെ ചിലര്‍ക്ക് നഗരത്തിലെ ഗുണ്ടാ സംഘവുമായും ബന്ധമുണ്ട്. അനധികൃതമായ സംഭരിക്കപ്പെട്ട വന്യജീവി വിഭവങ്ങള്‍ വിറ്റഴിക്കാനുളള സൗകര്യപ്രദമായ സ്ഥലമായി തിരുവനന്തപുരം മൃഗശാല മാറിയിരിക്കുന്നു.
വിദേശികളെയും അന്യസംസ്ഥാന സന്ദര്‍ശകരെയും സമീപിച്ച് സാധനങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി. ആനവാലാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുളള വിഭവം. ഇത് ധരിക്കുന്നത് രക്ഷാകവചമായി പലരും കരുതുന്നുണ്ട്. വ്യാജമായി നിര്‍മ്മിച്ചെടുത്ത പല്ലുകള്‍ക്കും എല്ലുകള്‍ക്കും വന്‍തുകയാണ് ഈടാക്കുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. ചത്തു വീഴുന്ന മൃഗങ്ങളുടെ തോലും കാല്‍ നഖവും അതിവിദഗ്ദ്ധമായി ചായം തേച്ച് കടുവ, പുലി എന്നിവയുടെ തോലും നഖവുമാക്കി മാറ്റുന്നു. കൊഴിഞ്ഞു വീഴുന്ന പക്ഷിത്തൂവല്‍ വരെ ഇത്തരത്തില്‍ കച്ചവടമാക്കുന്നുണ്ട്.
ചാവുന്ന മൃഗങ്ങളുടെ ശവം പോസ്റ് മോര്‍ട്ടത്തിനു ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ദഹിപ്പിച്ചാല്‍ ഈ കളളക്കച്ചവടം തടയാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിംഹം, പുലി, കടുവ തുടങ്ങിയ മൃഗങ്ങളെ പ്രകോപ്പിക്കുന്നത് മൃഗശാലയില്‍ നിത്യ സംഭവമാണ്. അധികൃതര്‍ എത്ര കര്‍ശനമായി വിലക്കിയാലും ഇത് നിയന്ത്രിക്കാനാവുന്നില്ല. പ്രകോപിതരമാകുന്ന മൃഗങ്ങള്‍ കൂട്ടിന്റെ അഴിയില്‍ തലയടിച്ച് പരിക്കേല്‍ക്കുന്നത് പതിവാണ്. ഈ മൃഗങ്ങളുടെ സൂക്ഷിപ്പുകാര്‍ക്ക് കൈക്കൂലി നല്‍കിയാണ് മൃഗങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇങ്ങനെ വന്‍തുകയാണ് ദിനം പ്രതി ഇവര്‍ ഉണ്ടാക്കുന്നത്.
സിംഹം, കടുവ,ജിറാഫ്, ന ീര്‍ക്കുതിര തുടങ്ങിയ മൃഗങ്ങളുടെ കൂട് സൂക്ഷിപ്പുകാരായി നിയോഗിക്കപ്പെടുന്നത് വന്‍ ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്. അത്രയ്ക്ക് ആകര്‍ഷകമാണ് ഈ സ്ഥലങ്ങളിലെ കിമ്പള സാദ്ധ്യത. മൃഗശാലാ വൃത്തങ്ങളില്‍ ഈ സ്ഥലങ്ങളെ ദുബായ്, കുവൈറ്റ്, ഷാര്‍ജ എന്നൊക്കെയാണ് അറിയപ്പെടുന്നത്.
ഈയിടെ ഒരു സൂക്ഷിപ്പുകാരന് കടുവയുടെ കടിയേറ്റു. സാരമായി പരിക്കേറ്റെങ്കിലും അധികൃതരെ അറിയിക്കാന്‍ ഇയാള്‍ തയ്യാറായില്ല. തന്നെ ഈ സ്ഥലത്തു നിന്നും മാറ്റുമോ എന്ന പേടിയാണ് കാരണം. മാറിയാല്‍ പിന്നെ തിരിച്ചു വരാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.
അടുത്ത കാലത്ത് ആദിവാസികളെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘത്തില്‍ നിന്നും വനം വകുപ്പ് കുറേ കടുവാത്തോല്‍ പിടിച്ചെടുത്തു. ഫോറസ്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ പരിശോധന കഴിഞ്ഞപ്പോഴാണ് അധികൃതര്‍ ശരിക്കും ഞെട്ടിയത്. പശുവിന്റെ തോലില്‍ ചായം പൂശി കടുവാത്തോലാക്കിയതാണ്.
ഇത്തരം തട്ടിപ്പുകള്‍ നിര്‍ബാധം അരങ്ങേറുകയാണ് തലസ്ഥാനത്തെ മൃഗശാലയില്‍. വിദേശികളും അന്യനാട്ടുകാരും അതിവിദഗ്ദ്ധമായി കബളിപ്പിക്കപ്പെടുന്നു. നിയമ വിരുദ്ധമായി വാങ്ങുന്നതായതിനാല്‍ വഞ്ചിക്കപ്പെട്ടവര്‍ പലരും പരാതിപ്പെടാന്‍ തയ്യാറാകാറില്ല. വ്യാജന്‍ വില്‍ക്കാന്‍ പ്രേരകമാകുന്നതും ഈ പേടി തന്നെ.












Click it and Unblock the Notifications