ബോംബ് സ്ഫോടനം : വഴിതെറ്റിച്ചത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍
തലശേരി : പാനൂര്‍ ഹയര്‍സെക്കന്ററി സ്ക്കൂളിലെ ബോംബ് സ്ഫോടനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പാനൂര്‍ സിഐ കെ. ആര്‍. പ്രേമചന്ദ്രനാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഇപ്രകാരം മൊഴി നല്‍കിയത്. കേസ് ഒതുക്കാന്‍ അന്ന് കണ്ണൂര്‍ എസ് പിയായിരുന്ന ശേഖരന്‍ മിനിയോടനും ഡിവൈഎസ്പി എം. ബാലകൃഷ്ണനും നടത്തിയ ശ്രമം പ്രേമചന്ദ്രന്‍ പ്രത്യേക അന്വേഷണ സംഘത്തിന് വിശദമായി വിവരിച്ചു കൊടുത്തിട്ടുണ്ടെന്നറിയുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയാണ് ഇപ്പോള്‍ പ്രേമചന്ദ്രന്‍. കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരെത്തിയാണ് ഇദ്ദേഹം മൊഴി നല്‍കിയത്.
1998 ജൂണ്‍ ഒന്നിനു രാവിലെയാണ് കേസിനാസ്പദമായ സംഭവം. പാനൂര്‍ ഹയര്‍സെക്കന്ററി സ്ക്കൂളിലെ ഓഫീസ് മുറിയില്‍ ബോംബ് സ്ഫോടനം നടന്ന് മൂന്ന് അദ്ധ്യാപകര്‍ക്ക് പരിക്കേറ്റു. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ഈ കേസില്‍ സിപിഎം നേതാവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുറുക്കന്‍കണ്ടി പവിത്രന്‍ (49), മൊകേരി വിപഞ്ചികയില്‍ പി. കെ. പുരുഷു (44) എന്നിവരെ ഏപ്രില്‍ 22ന് അറസ്റു ചെയ്തു. സ്ഫോടനം നടന്ന സ്ക്കൂളിലെ അദ്ധ്യാപകരാണ് ഇരുവരും.
മേലുദ്യോഗസ്ഥരുടെ അവിഹിതമായ ഇടപെടലുകളാണ് അന്വേഷണത്തെ വഴിതെറ്റിക്കാനിടയാക്കിയതെന്ന് പ്രേമചന്ദ്രന്റെ മൊഴി സൂചിപ്പിക്കുന്നു. ഈ മൊഴി രേഖപ്പെടുത്തിയതോടെ കേസന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഡിവൈഎസ്പി എം. മൂഹമ്മദ് ഷബീര്‍, എസ്. ഐ. പവിത്രന്‍,ഹെഡ് കോണ്‍സ്റ്റബിള്‍ രാമകൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചാലുടന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.