പിസിഐ തന്നെ കണ്‍സള്‍ട്ടന്റാവണമെന്നില്ല
തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പി സി ഐ എന്ന കമ്പനിയെ തന്നെ ഏല്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ജപ്പാന്‍ ബാങ്ക് വ്യക്തമാക്കി.
ജപ്പാന്‍ ബാങ്ക് പ്രതിനിധികള്‍ ജലസേചന മന്ത്രി ടി. എം. ജേക്കബുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി നടപ്പാക്കുന്നതിനായി പുതിയ ആഗോള ടെണ്ടര്‍ വിളിക്കണമെന്ന നിബന്ധന അംഗീകരിച്ചില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് ടി. എം. ജേക്കബ് ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചു.
പദ്ധതിക്കു വേണ്ടി 1997-ല്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചു തന്നെയാവും പദ്ധതി നടപ്പിക്കുന്നത്. ആഗോള ടെണ്ടര്‍ വിളിക്കുന്നതിനെ കുറിച്ച് ജപ്പാന്‍ ബാങ്ക് പ്രതികരണം അറിയിച്ചിട്ടില്ല. ഇതിനോട് ജപ്പാന്‍ ബാങ്കിന് എതിര്‍പ്പുണ്ടാവാനിടയില്ല. നവംബറോടെ പദ്ധതി തുടങ്ങാനാവുമെന്നാണ് കരുതുന്നത്. പദ്ധതിച്ചെലവ് 1700 കോടിക്കു മുകളില്‍ വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്കായുള്ള നടപടികള്‍ ആരംഭിച്ചത്. കണ്‍സള്‍ട്ടന്‍സി പിസിഐയെ ഏല്പിക്കാനുള്ള തീരുമാനത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിന് കാലതാമസം വന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പദ്ധതി നീക്കം വീണ്ടും പുനരുജ്ജീവിപ്പിച്ചു. കണ്‍സള്‍ട്ടന്‍സി പിസിഐയെ ഏല്പിക്കാന്‍ യുഡിഎഫും തീരുമാനിച്ചതിനെതിരെ ഒച്ചപ്പാടുണ്ടയി. അതോടെ പദ്ധതിയെ സംബന്ധിച്ച ഇതുവരെയുള്ള എല്ലാ ഇടപാടുകളെ കുറിച്ചും സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനമായി.
സിബിഐ അന്വേഷണം നടത്താത്തതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നതിന് വീണ്ടും നീക്കമുണ്ടായി. പുതിയ ആഗോള ടെണ്ടര്‍ വിളിച്ച് പദ്ധതി നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ടി. എം. ജേക്കബ് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.