അമ്മയുടെ 33,000 കുട്ടികള്‍ എത്തിയപ്പോള്‍
തൃശൂര്‍: അമ്മയുടെ മടിയില്‍ പിറന്നുവീണ 33,000 കുട്ടികളും മടങ്ങിവന്നപ്പോള്‍ അന്തരീക്ഷം വികാരസാന്ദ്രമായി. ഇതിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ പന്തലിനും ആയില്ല.
തൃശൂരിലെ പാവങ്ങളുടെ ആശുപത്രിയായി അറിയപ്പെടുന്ന ജൂബിലി മിഷന്‍ ആശുപത്രിയുടെ സുവര്‍ണ്ണജൂബിലി ആഘോഷം അങ്ങിനെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 50 വര്‍ഷമായി ജൂബിലി മിഷന്‍ ആശുപത്രിയില്‍ പിറന്നുവീണ മുഴുവന്‍ കുട്ടികളെയും സുവര്‍ണ്ണജൂബിലി ആഘോഷവേളയില്‍ ഒരു കുടക്കീഴില്‍ എത്തിക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമം.
ഈ ആശുപത്രിയില്‍ ജനിച്ചവരില്‍ 33,000 പേര്‍ ഈ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. തൃശൂരിലെ തോപ്പ് സ്റേഡിയത്തിലായിരുന്നു പന്തല്‍ ഒരുക്കിയിരുന്നത്. ചടങ്ങിന് കൊഴുപ്പേകാന്‍ ഏഴാനകളെ അണിനിരത്തി തൃശൂര്‍ കോര്‍പ്പറേഷന്‍ ഒരു മിനി പൂരവും ഒരുക്കിയിരുന്നു.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നെത്തിയവരായിരുന്നു കുട്ടികള്‍. ജൂബിലി മിഷന്‍ ആശുപത്രി എന്ന അമ്മയുടെ ഏറ്റവും പ്രായം കൂടിയ കുഞ്ഞാണ് ഭദ്രദീപം കൊളുത്തിയത്. 49 കാരനായ വിന്‍സന്റ് അരങ്ങാശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തപ്പോള്‍ പന്തലില്‍ തിങ്ങിക്കൂടിയ മറ്റു കുട്ടികളും അവരുടെ ബന്ധുക്കളും നീണ്ട കരഘോഷം മുഴക്കി.
ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള മതനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 250 പൊലീസുകാര്‍ക്കു പുറമെ 750 വളന്റിയര്‍മാരും കഠിനാധ്വാനം ചെയ്യേണ്ടിവന്നു.
തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, തൃശൂര്‍ മേയര്‍ ജോസ് കാട്ടൂക്കാരന്‍, സുകുമാര്‍ അഴീക്കോട് എന്നിവര്‍ പ്രസംഗിച്ചു.