ടൂറിസം പ്രചരിപ്പിയ്ക്കാന്‍ നനഞ്ഞാട്ടം
കൊച്ചി : ടൂറിസത്തിന്റെ മറവില്‍ പശ്ചിമ കൊച്ചിയില്‍ വീണ്ടും നനഞ്ഞാട്ടം. വിദേശ ടൂറിസ്റുകളും സ്വദേശി സമ്പന്നരുമാണ് കൃത്രിമ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് ആടിത്തിമിര്‍ത്തത്. സംഭവം ആസ്വദിയ്ക്കാന്‍ കൊച്ചിയിലെ പ്രമുഖനായ പുരോഹിതനുമുണ്ടായിരുന്നു. 14,000 ലിറ്റര്‍ ശുദ്ധജലമാണ് ആട്ടക്കാരെ നനയ്ക്കാന്‍ ചെലവിട്ടത്.
ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂര്‍ക്കരി ദ്വീപിലാണ് ആട്ടം അരങ്ങേറിയത്. ഈ പ്രദേശം ഉള്‍പ്പെടെ ചെല്ലാനം പഞ്ചായത്തിലാകെ രൂക്ഷമായ കുടിവെളളക്ഷാമം അനുഭവപ്പെടുകയാണ്. അതിനിടയിലാണ് ലിറ്റര്‍ കണക്കിന് ശുദ്ധജലം ഒഴുക്കിക്കളഞ്ഞ് ഈ അശ്ലീല പ്രകടനം. കൊച്ചി രൂപതയുടെ മൂന്നേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കാസിനോ ഹോട്ടല്‍ ഗ്രൂപ്പാണ് ആഭാസ നൃത്തം സംഘടിപ്പിച്ചത്.
സെക്സ് ടൂറിസം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ആഭാസപ്രകടനങ്ങള്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും സാധാരണ ജനത്തിനും ആട്ടവേദിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. കൊച്ചിയിലും പരിസരത്തുമുളള 250ഓളം പേര്‍ പരിപാടി കാണാനെത്തി. 400, 300 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.
രണ്ടാം പ്രാവശ്യമാണ് പളളുരുത്തി പെരുമ്പടപ്പിനു പടിഞ്ഞാറുളള കുതിരക്കൂര്‍ ദ്വീപില്‍ നനഞ്ഞാട്ടം സംഘടിപ്പിയ്ക്കുന്നത്. ടൂറിസം മന്ത്രി കെ. വി. തോമസ് കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്ത ടൂറിസം ആഘോഷങ്ങളുടെ ഭാഗമായാണ് നൃത്തം അരങ്ങേറിയത്. മെയ് 30ന് വിപുലമായ പ്രകടനം ഉണ്ടാകുമെന്നറിയുന്നു.
കൊച്ചിയെ ആഭാസനൃത്ത വേദിയാക്കാനുളള നീക്കത്തിനെതിരെ സിപിഎമ്മും യുവജനവേദിയും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പുഴ നികത്തി ടൂറിസം വികസിപ്പിയ്ക്കാനുളള നീക്കം ചെറുക്കുമെന്ന് മത്സ്യത്തൊഴിലാളികളും വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന.