ഉഷ്ണ തരംഗം : പേടിയ്ക്കാനില്ലെന്ന് കാലാവസ്ഥാ വകുപ്പ്
ദില്ലി : രാജ്യത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യയുടെ കാലാവസ്ഥ മാറിമറിയുകയാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും വകുപ്പ് വ്യക്തമാക്കി.
പലയിടങ്ങളിലും അനുഭവപ്പെടുന്ന അസാധാരണ ചൂട് തികച്ചും പ്രാദേശിക പ്രതിഭാസമാണെന്നും സമൂലമായ ഒരു കാലാവസ്ഥാ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ തങ്ങളുടെ ദൃഷ്ടിയില്‍ പെട്ടിട്ടില്ലെന്നും വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ആര്‍. കല്‍സി അറിയിച്ചു, ഒരു മാസം മാത്രമേ ഈ ചൂട് നിലനില്‍ക്കുകയുളളൂ.
എന്നാല്‍ ഇപ്പോഴുളളതു പോലൊരു ഉഷ്ണതരംഗം ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. രാജ്യത്താകെ 500 ഓളം മരണം ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആന്ധ്രയില്‍ മാത്രം 449 പേര്‍ മരിച്ചെന്നാണ് കണക്ക്.
1997ലെ മെയ് മാസത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂടുകൂടിയത്. അക്കാലത്ത് രാജസ്ഥാനിലെ താപനില 50 ഡിഗ്രി വരെ ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അത്രയും ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മണ്‍സൂണ്‍ എത്തുന്ന ദിവസം മുതല്‍ ചൂടു കുറയും. സാധാരണ പോലത്തെ കാലവര്‍ഷമായിരിക്കും ഇപ്പോഴും.
ആന്ധ്രയില്‍ മരണസംഖ്യ കുതിച്ചുയരുന്നു
അത്യുഷ്ണം കാരണം ആന്ധ്രയില്‍ മരിച്ചു വീഴുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. 449 പേരാണ് സംസ്ഥാനത്ത് ഉഷ്ണതരംഗത്തില്‍ മരിച്ചു വീണത്. കഴിഞ്ഞ ദിവസം പെയ്ത മഴ ചൂട് അല്‍പം കുറച്ചിട്ടുണ്ട്.
ഗണ്ടുര്‍ ജില്ലയിലാണ് മരണ സംഖ്യ ഏറ്റവും കുടുതല്‍, 98. പ്രകാശം (77), കിഴക്കന്‍ ഗോദാവരി (61), പടിഞ്ഞാറന്‍ ഗോദാവരി (44), കൃഷ്ണ (42) എന്നിവ തൊട്ടടുത്തുണ്ട്.
സംസ്ഥാനത്തിന്റെ വടക്കു കിഴക്ക് ഭാഗത്ത് പെയ്ത മഴയാണ് മരണസംഖ്യ ഗണ്യമായി കുറച്ചത്. തെലങ്കാന, റായല സീമ എന്നിവിടങ്ങളില്‍ ചൂട് 40ഡിഗ്രിയായി കുറഞ്ഞിട്ടുണ്ട്.