മദ്രസകളെ നിരീക്ഷിയ്ക്കണമെന്ന് കേന്ദ്രം
ദില്ലി : ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ മദ്രസകളുടെ പ്രവര്‍ത്തനം നിരീക്ഷിയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം. മദ്രസകളെ ദേശവിരുദ്ധ സംഘടനകള്‍ ഉപകരണമാക്കാനിടയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പു നല്‍കി.
വര്‍ദ്ധിച്ചു വരുന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഈ നിര്‍ദ്ദേശം നല്‍കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി വിദ്യാസാഗര്‍ റാവു അറിയിച്ചു. അതിര്‍ത്തിയിലുളള മദ്രസകള്‍ സംശയത്തിന്റെ പുകമറയ്ക്കുളളിലാണെന്ന് അദ്ദേഹം പറഞ്ഞു.
മദ്രസകളുടെ പ്രവര്‍ത്തനം നവീകരിയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങള്‍ക്ക് മദ്രസകളുടെ പാഠ്യാവലിയില്‍ പ്രാധാന്യം നല്‍കാനുളള നടപടികള്‍ സ്വീകരിയ്ക്കണമെന്ന് അദ്ദേഹം മുസ്ലീം മത നേതാക്കളോട് ആവശ്യപ്പെട്ടു.
മദ്രസകളുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണ്. അതിനാല്‍ അവര്‍ നിതാന്തമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കേന്ദ്രത്തിന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി ചൂണ്ടിക്കാട്ടി. മദ്രസകള്‍ക്ക് ലഭിയ്ക്കുന്ന ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്ന് അന്വേഷിയ്ക്കുന്നതില്‍ കേന്ദ്രത്തിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മദ്രസകളുടെ മേല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 31,857 മദ്രസകളാണുളളത്. അവയില്‍ 11,553 എണ്ണം അതിര്‍ത്തി സംസ്ഥാനങ്ങളിലാണ്. 3,823 എണ്ണം പാകിസ്താന്‍ അതിര്‍ത്തിയിലും.