കണ്ണൂരില്‍ കൊലവിളി തുടങ്ങി
കണ്ണൂര്‍ : രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഉളളിന്റെ ഉളളില്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണമണി മുഴങ്ങിത്തുടങ്ങി. അടുത്തതാര് എന്ന ചോദ്യം ഓരോരുത്തരും സ്വയം ചോദിയ്ക്കുന്നു. രണ്ടു ദിവസത്തിനുളളില്‍ ഒരു സ്ത്രീയടക്കം മൂന്നുപേര്‍ വധിക്കപ്പെട്ടതോടെ കണ്ണൂര്‍ വീണ്ടും അശാന്തിയുടെ ഭൂതകാലത്തേയ്ക്ക് മടങ്ങുകയാണ്.
ബുധനാഴ്ച രാത്രി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉത്തമന്റെ ശവസംസ്ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്കു നേരെയുണ്ടായ ബോംബാക്രമണത്തിലാണ് 60 കാരിയായ സ്ത്രീയും ഒരു യുവാവും കൊല്ലപ്പെട്ടത്.
ഇതേത്തുടര്‍ന്ന് ജില്ലയില്‍ ബിജെപി- ആര്‍എസ്എസ് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. എങ്ങും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ പൊലീസ് നടപടിയിലൂടെ ബിജെപി പ്രവര്‍ത്തകരുടെ പ്രതികാര നടപടികള്‍ ഒഴിവാക്കാന്‍ പൊലീസ് കിണഞ്ഞു ശ്രമിയ്ക്കുന്നുണ്ട്.
ഏറ്റവും സ്ഫോടനാത്മക സാഹചര്യം നിലനില്‍ക്കുന്ന 90 സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 44 മൊബൈല്‍ പട്രോള്‍ സംഘങ്ങളും റോന്തു ചുറ്റുന്നുണ്ട്. വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്.
നാല് പൊലീസ് സ്റേഷനുകളുടെ അതിര്‍ത്തിയ്ക്കുളളില്‍ മൂന്നു ദിവസത്തേയ്ക്ക് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ രാത്രി മുതല്‍ റെയ്ഡുകള്‍ കര്‍ശനമായി നടത്തുന്നുണ്ട്. പാര്‍ട്ടികളുടെ പ്രധാന ഒളിത്താവളങ്ങളെല്ലാം ഒന്നിലധികം തവണ റെയ്ഡ് ചെയ്യപ്പെട്ടു.