തിയേറ്ററുകാരെ അമ്മയും മാക്ടയും ഭരിക്കേണ്ട
തലശേരി: സിനിമാ രംഗത്തെ പ്രതിസന്ധി മൂര്‍ച്ചിക്കുമ്പോള്‍ മാക്ടയ്ക്കും അമ്മയ്ക്കുമെതിരെ തിയേറ്റര്‍ ഉമടകള്‍ തിരിയുന്നു. തിയേറ്ററുകാരെ ഭരിക്കാന്‍ മാക്ടയും അമ്മയും ശ്രമിക്കേണ്ടതില്ലെന്ന് കേരള സിനി എക്സിബിറ്റേഴ്സ് സംസ്ഥാന സമിതിഅംഗവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സിനിമാ നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഒരു സിനിമ നിര്‍മാണം തുടങ്ങുന്നതിന് മുമ്പു തന്നെ തിയേറ്ററുകാര്‍ പണം നല്‍കുന്നുണ്ട്. ഇതു മറന്നുകൊണ്ട് തിയേറ്ററുകാര്‍ കമ്മിഷന്‍ കുറക്കണമെന്നും മറ്റും നിര്‍ദേശം വെക്കരുത്.
വല്യേട്ടന്‍, നരസിംഹം, ഒന്നാമന്‍ തുടങ്ങിസ സിനിമകള്‍ ഓടിയ തിയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഈ അക്രമത്തിലുണ്ടായ നഷ്ടം തിയേറ്റര്‍ ഉടമകള്‍ തന്നെയാണ് സഹിച്ചത്. നരസിംഹം തലശേരി ലിബര്‍ട്ടി പാരഡൈസി ലോട്ടിയപ്പോഴും ഇതു പോലെ ആക്രമണമുണ്ടായി. അക്രമത്തില്‍ ഫിലിം റെപ്രസന്റെറ്റീവിന്റെ അനുജന്റെ മകന് വെട്ടേറ്റ് വിരല്‍ മുറിഞ്ഞപ്പോള്‍ ചികിത്സ നടത്തിയത് തിയേറ്റര്‍ ഉടമ തന്നെയാണ്. 48,000 രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. ഇക്കാര്യം നരസിംഹത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരി ന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ചികിത്സാ സഹായമൊന്നും ലഭിച്ചില്ല.
മുടങ്ങിക്കിടന്ന 10 സിനിമകളാണ് കഴിഞ്ഞ വര്‍ഷം തിയേറ്റര്‍ ഉടമകള്‍ മുന്‍കൈയെടുത്ത് ഫിലിം ഫെഡറേഷന്റെ സഹായത്തോടെ പുറത്തിറക്കിയത്. തിയേറ്റര്‍ ഉടമകള്‍ വിചാരിച്ചില്ലായിരുന്നെങ്കില്‍ ഈ ചിത്രങ്ങള്‍ വെളിച്ചം കാണില്ലായിരുന്നു.
തമിഴ്നാട്ടിലും ആന്ധ്രയിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് തിയേറ്റര്‍ ഉടമകള്‍ പണം നല്‍കാറില്ല. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് തിയേറ്റര്‍ ഉടമകള്‍ പണം നല്‍കുകയാണ് പതിവ്.
ഉത്തമന്‍ എന്ന സിനിമ പുറത്തിറങ്ങാന്‍ വൈകിയത് അതിലെ നായകനായി അഭിനയിച്ച താരത്തിന്റെ വാശി കൊണ്ടുകൂടിയാണ്. കിട്ടാനുള്ള അഞ്ച് ലക്ഷം കിട്ടിയിട്ട് പടമിറക്കിയാല്‍ മതിയെന്നാണ് താരം പറഞ്ഞത്. അതേ സമയം മഴത്തുള്ളിക്കിലുക്കം പൂര്‍ത്തിയാക്കുന്നതിന് ദിലീപ് മൂന്ന് ലക്ഷം രൂപ സഹായിക്കുകയുണ്ടായി- ബഷീര്‍ പറഞ്ഞു.