ആദ്യ ദിവസം തന്നെ സഭയില്‍ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ ജൂണ്‍ 12 ബുധനാഴ്ച തന്നെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.
ജൂണ്‍ നാലിന് തൃശൂരില്‍ ചെത്തുതൊഴിലാളി മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെയും സിപിഐ നിയമസഭാ കക്ഷി നേതാവ് കെ. പി. രാജേന്ദ്രനെ അറസ്റ് ചെയ്തതിനെയും കുറിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
സിപിഐയിലെ ബിനോയ് വിശ്വമാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ സംസ്ഥാനത്ത് അടുത്തൊന്നും ഉണ്ടാവാത്ത അക്രമസംഭവങ്ങളെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. അക്രമത്തെ തുടര്‍ന്ന് വന്‍നാശനഷ്ടമാണുണ്ടായത്. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആന്റണി പറഞ്ഞു.
ചെത്തുതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കും. പ്രശ്നം പരിഹരിക്കുന്നതിനായി എക്സൈസ് മന്ത്രി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ആന്റണി അറിയിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
പ്രകടനക്കാരില്‍ നിന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.