മണല്‍ഖനനത്തിന് സ്വകാര്യമേഖലയും
തിരുവനന്തപുരം : മണല്‍ ഖനന രംഗത്ത് സ്വകാര്യ കമ്പനികളെയും അനുവദിക്കുമെന്ന് സര്‍ക്കാരിന്റെ കരട് നയം.
പിഗ്മെന്റുകളുടെ നിര്‍മ്മാണത്തിലെ അസംസ്കൃത വസ്തുവാണ് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന അപൂര്‍വ മണല്‍ ശേഖരം. ഇതിന് തന്ത്രപരമായ പ്രാധാന്യവും ഉണ്ട്. തോറിയം അടങ്ങിയ മണല്‍ ആണവ പ്രാധ്യാന്യമുളളതാണ്. ഈ രംഗത്തേയ്ക്കാണ് സ്വകാര്യ കമ്പനികള്‍ കടന്നു വരുന്നത്.
നീണ്ടകര മുതല്‍ കായംകുളം വരെയുളള തീരപ്രദേശത്ത് 19 കോടി ടണ്‍ ധാതുമണല്‍ ശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ഈ മണല്‍ ശേഖരമുളളത്. കെട്ടിട നിര്‍മ്മാണത്തിനും മറ്റും ഈ മണല്‍ ഉപയോഗിക്കുന്നതു കാരണം അതിവേഗം ഇത് തീര്‍ന്നു കൊണ്ടിരിക്കുകയാണ്.
അതുകൊണ്ടാണ് സ്വകാര്യ പൊതു മേഖലകള്‍ ഈ ശേഖരം പൂര്‍ണമായും ചൂഷണം ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കരട് നയം പറയുന്നു. സ്വകാര്യ സംരംഭകര്‍ക്ക് സംസ്ഥാന ജീയോളജിക്കല്‍ പ്രോഗ്രാമിംഗ് ബോര്‍ഡുമായി ബന്ധപ്പെട്ട് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടാവുന്നതാണ്.
ഈ രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് നയം വ്യക്തമാക്കുന്നു. മുല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തമായ പദ്ധതികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. കുറഞ്ഞ പ്രവര്‍ത്തന മൂലധനം ആവശ്യമുളള ചെറിയ ഖനനയൂണിറ്റുകളെയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെയുളള ഖനനം മാത്രമേ അനുവദിക്കൂവെന്നും നയം പറയുന്നു. മണല്‍ സംബന്ധമായ ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കപ്പെടും. ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും സര്‍ക്കാര്‍ ശ്രദ്ധിക്കും.
വനമേഖലയിലെ മണല്‍ഖനനം വനനശീകരണത്തിന് കാരണമാകുമെന്നതിനാല്‍ അത് അനുവദിക്കുകയില്ല. പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്ന ഒന്നും അനുവദിക്കില്ലെന്ന് നയം കര്‍ശനമായി വ്യവസ്ഥ ചെയ്യുന്നു.
കൂടുതല്‍ ആഴങ്ങളിലുളള ഖനനം സ്വര്‍ണഖനികള്‍ കണ്ടെത്താന്‍ സഹായിക്കും അതിനാവശ്യമായ ആധുനിക സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും ലഭ്യമാകുന്നതിന് സംയുക്ത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.












Click it and Unblock the Notifications