മന്ത്രി തോമസിനെതിരെ ഐ ഗ്രൂപ്പ്?
തിരുവനന്തപുരം : മന്ത്രി കെ. വി. തോമസിനെ എങ്ങനെയും പുറത്താക്കണമെന്ന ദൃഢ നിശ്ചയത്തിലാണോ ഐ ഗ്രൂപ്പ്?
ഹവാലക്കേസുമായി മന്ത്രിയെ ബന്ധപ്പെടുത്തുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് മുഖ്യമന്ത്രിയും താന്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ഡി. ജി. പി. ഹോര്‍മീസ് തരകനും വ്യക്തമാക്കുമ്പോള്‍ സംശയമുനകള്‍ നീളുന്നത് കരുണാകര ഗ്രൂപ്പിലെ ചിലരുടെ നേര്‍ക്കാണ്. റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും ആന്റണി നിയമസഭയെ അറിയിച്ചു.
പ്രൊഫ. കെ. വി. തോമസിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് ആരോപിച്ച് നേരത്തെ ഹൈക്കോടതിയില്‍ ഒരാള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കെ. വി. ജോബി എന്ന ഇയാള്‍ അറിയപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും ഐ ഗ്രൂപ്പുകാരനുമാണ്. ഗ്രൂപ്പിലെ ചില ഉന്നതരാണ് ഇതിനു പിന്നിലെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കോപ്പി എന്ന മട്ടില്‍ എല്ലാ മാധ്യമങ്ങളുടെ ഓഫീസുകളിലും പ്രസ്തുത രേഖ എത്തിയിരുന്നു. എന്നാല്‍ സൂര്യാ ടി.വി. മാത്രമാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. വാര്‍ത്തയ്ക്കു തൊട്ടു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുളള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയും വന്നു. മന്ത്രിക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി ഇന്റലിജന്‍സ് സംശയിക്കുന്നത് ഇതെല്ലാം കൂട്ടി വായിച്ചാണ്.
ഡി. ജി. പി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അഭിസംബോധന ചെയ്യുന്നതായാണ് രേഖയില്‍ പറയുന്നത്. അതീവ രഹസ്യം എന്ന തലക്കെട്ടും ഉണ്ട്. എന്നാല്‍ തീയതി വച്ചിട്ടില്ല. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ മുദ്രയും പതിച്ചിട്ടുണ്ട്. കത്തിലെ ഭാഷ ഒരു ഐ. പി. എസ്. ഉദ്യോഗസ്ഥന് ചേര്‍ന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരം റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്കല്ല, ആഭ്യന്തര സെക്രട്ടറിയ്ക്കാണ് ഇന്റലിജന്‍സ് മേധാവി നല്‍കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ മുദ്രയും പതിക്കാറില്ലത്രേ.
ഏതായാലും കരുണാകരനുമായി കെ. വി. തോമസ് മാനസികമായി അകന്നതിന്റെ പ്രത്യാഘാതങ്ങളാണ് ഇവയെന്ന വാദത്തിന് ശക്തിയേറുകയാണ്. ഏറ്റവും അടുത്ത മൂഹൂര്‍ത്തത്തില്‍ പത്മജയെ മന്ത്രിക്കസേരയില്‍ കുടിയിരുത്താനുളള ലീഡറുടെ അതിമോഹമാണ് സ്വന്തം ഗ്രൂപ്പില്‍ പെട്ടവരെ ബലി നല്‍കാനുളള ഈ കളികള്‍ക്കു പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കരുണാകരന്റെ വിശ്വസ്തനായിരുന്ന കടവൂര്‍ ശിവദാസനെതിരെ ലൈംഗിക പീഡനക്കേസ് ഉണ്ടായതിനു പിന്നിലും ഐ ഗ്രൂപ്പുകാര്‍ ആയിരുന്നു എന്നത് ഈ വാദം ബലപ്പെടുത്തുന്നു.












Click it and Unblock the Notifications