ഓപ്റ്റിക്കല്‍ കേബിള്‍ സ്ഥാപിക്കല്‍ വഴിയിലായി
കൊച്ചി : ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ റോഡ് കുഴിക്കുന്നത് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് റിയലയന്‍സ് കമ്പനിയെ വെട്ടിലാക്കി. നിരോധനം മൂലം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൂട്ടുക എന്ന കേരളത്തിന്റെ മോഹം നടപ്പാവുന്നത് ഇനിയും ഏറെ വൈെകും.
കേബിള്‍ സ്ഥാപിക്കുന്നതിനായി ഉണ്ടാക്കിയ ചാലുകള്‍ പദ്ധതിയുടെ രണ്ടാം ഘട്ടം അനുവദിക്കുന്നതിനു മുമ്പ് മൂടിയിരിക്കണം എന്നതായിരുന്നു സര്‍ക്കാര്‍ വ്യവസ്ഥ. എന്നാല്‍ ഈ പണി പൂര്‍ത്തിയാക്കിയിട്ടും രണ്ടാം ഘട്ടം പണിയ്ക്കുളള അനുമതി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് കമ്പനിയുടെ പരാതി.
കഴിഞ്ഞ വര്‍ഷം തുടങ്ങിയ പണി ഈ വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാകും എന്നാണ് കരുതിയിരുന്നത്. ആകെ 1,800 കിലോ മീറ്റര്‍ സ്ഥലത്താണ് ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കേണ്ടത്. ഇതില്‍ ഇനി 135 കിലോമീറ്റര്‍ പണി മാത്രമേ അവശേഷിക്കുന്നുളളൂവെന്നാണ് കമ്പനിയുടെ വാദം. അനുമതി നല്‍കിയാല്‍ 20 ദിവസത്തിനകം പണി പൂര്‍ത്തിയാകുമെന്നും അവര്‍ പറയുന്നു.
വാളയാര്‍ - പാറശാല റൂട്ടില്‍ കേബിളുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മംഗലാപുരം - തലശേരി റൂട്ടിലാണ് പണി അവശേഷിയ്ക്കുന്നത്. പുനലൂര്‍, പത്തനംതിട്ട, പീരുമേട്, എന്നിവിടങ്ങളിലും ചെറിയ തോതില്‍ പണി അവശേഷിയ്ക്കുന്നുണ്ട്.
നിരോധനം നിലനില്‍ക്കുന്നതു മൂലം ജോലിക്കാര്‍ക്ക് പണിയില്ലാതെ ശമ്പളം നല്‍കേണ്ട അവസ്ഥയാണെന്നും റിലയന്‍സ് കമ്പനി പറയുന്നു. വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടു വന്നവരാണ് പണിക്കാര്‍.
ശേഷിയ്ക്കുന്ന പണിയ്ക്ക് ഉടന്‍ അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സൗജന്യമായി വയറിംഗ് നടത്തിക്കൊടുക്കാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.
700 കോടിയുടെ പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്. വിവരസാങ്കേതിക വിദ്യയില്‍ സംസ്ഥാനത്തെ ബഹുദൂരം മുന്നോട്ടു കൊണ്ടു പോകേണ്ട പദ്ധതിയാണ് ഇത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം കേബിള്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തിയായെന്ന് കമ്പനി പറയുന്നു.
അന്താരാഷ്ട്ര ഗേറ്റ് വേയുമായി ബന്ധിപ്പിക്കുന്നതിനും ടെലിഫോണ്‍ അടക്കമുളള വാര്‍ത്താ വിതരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സഹായകമാകും.
ഒരേ പാര്‍ട്ടിയില്‍ പെട്ട ഐടി മന്ത്രിയും പൊതുമരാമത്തു മന്ത്രിയും തമ്മിലുളള സൗന്ദര്യപ്പിണക്കമാണ് പദ്ധതി വഴിയിലാകാന്‍ കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications