കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതികെട്ടാന്‍ : ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മതികെട്ടാന്‍ കയ്യേറ്റത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഇടുക്കി ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടരും ഉള്‍പ്പെടെ 11 റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്യാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചതാണ് ഈ വിവരം. വ്യാജപട്ടയമുണ്ടാക്കി കയ്യേറ്റക്കാരെ സഹായിച്ച ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡു ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആന്റണി പറഞ്ഞു. പട്ടയങ്ങളുടെ നിയമസാധുത പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റി.

മുന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ടി. ജെ. മാത്യു, ഡെപ്യൂട്ടി കളക്ടര്‍ ടി. സി. തങ്കപ്പന്‍, ഉടുമ്പചോല തഹസില്‍ദാര്‍ ആയിരുന്ന പീറ്റര്‍ ജോണ്‍, താലൂക്ക് സര്‍വെയര്‍ പ്രഭാകരന്‍പിള്ള, താലൂക്ക് സര്‍വെയര്‍ ആര്‍. ശശിധരന്‍പിള്ള, വില്ലേജ് ഓഫീസര്‍ പി. എല്‍. സന്തോഷ്, ദേവികുളം ഫോറസ്റ് റേഞ്ച് ഓഫീസര്‍ വി. കെ. ഫ്രാന്‍സിസ്, ബോഡിമെട്ടിലെ ഫോറസ്റര്‍ എം. എസ്, ജയപ്രകാശ്, ഫോറസ്റ് ഗാര്‍ഡുമാരായ ലാലു, ജിജിമോന്‍, കെ. കെ. ജയപ്രകാശ് എന്നിവരെയാണ് സസ്പെന്റ് ചെയ്യുക. 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഒരാള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു.

സസ്പെന്‍ഷനിലായ പ്രഭാകരന്‍പിള്ള, ആര്‍. ശശിധരന്‍പിള്ള എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. പൂപ്പാറ വില്ലേജ് ഓഫീസില്‍ നിന്നും ഉടുമ്പഞ്ചോല വില്ലേജ് ഓഫീസില്‍ നിന്നും ഭൂമി സംബന്ധിച്ച രേഖകള്‍ കാണാതായതിനെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും.

കൈയേറ്റക്കാര്‍ക്ക് ശാന്തമ്പാറ പഞ്ചായത്ത് അധികൃതരും ഇടുക്കി ജില്ലാ അധികൃതരും സംരക്ഷണം നല്‍കിയത് വിചിത്രമാണെന്ന് ആന്റണി പറഞ്ഞു. കൈയേറ്റക്കാരുടെ ഉപയോഗത്തിനായി പഞ്ചായത്ത് റോഡ് പോലും വെട്ടിയിരുന്നു. കൈയേറിയ സ്ഥലത്ത് നിര്‍മിച്ച വീടുകള്‍ക്ക് നമ്പറുകള്‍ നല്‍കുകയും ചെയ്തു.

ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഏലക്കാടുകളാണ് മതികെട്ടാന്‍ ചോല എന്നറിയപ്പെടുന്നത്. നൂറുകണക്കിന് വ്യാജപട്ടയങ്ങള്‍ ഇവിടെ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിറ്റിയുടെ തെളിവെടുപ്പു വേളയില്‍ പുറത്തു വന്നിരുന്നു.

ഭരണകര്‍ത്താക്കളില്‍ ചിലരും ചില രാഷ്ട്രീയപ്പാര്‍ട്ടികളും കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുണ്ട്. ഇവരുടെ സഹായമില്ലാതെ വ്യാജപട്ടയങ്ങളുണ്ടാക്കുക എളുപ്പമല്ല. ഇതേപ്പറ്റി ഹൈക്കോടതിയും വിശദീകരണം ചോദിച്ചിട്ടുണ്ട്. വിവാദമായ മതികെട്ടാന്‍ കയ്യേറ്റത്തില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ പങ്കു മറച്ചു വച്ച് ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X