അംബാനിയ്ക്ക് കണ്ണീരോടെ വിട
മുംബൈ: ഇന്ത്യന്‍വ്യവസായരംഗത്തെ ആ വിസ്മയജീവിതത്തിന് ആയിരങ്ങള്‍ കണ്ണീരോടെ വിട നല്കി. ജൂലായ് ഏഴ് ഞായറാഴ്ച വൈകീട്ട് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ ധീരുബായി അംബാനിയുടെ ശരീരം മുംബൈയിലെ ചന്ദന്‍വാടി വൈദ്യുതി ശ്മശാനം ഏറ്റുവാങ്ങി. വികാരനിര്‍ഭരമായ ആ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയ ആയിരങ്ങള്‍ ദു:ഖം നിയന്ത്രിക്കാനാവാതെ വിങ്ങിപ്പൊട്ടി.
മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകല്‍ മുമ്പുതന്നെ സമൂഹത്തിന്റെ നാനാമേഖലകളിലെയും വിഐപിമാരെക്കൊണ്ട് ചന്ദന്‍വാടി വൈദ്യുതിശ്മശാനവും പരിസരവും തിങ്ങിനിറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതില്‍ പൊലീസ് പലപ്പോഴും പരാജയപ്പെട്ടു.
തെക്കന്‍ മുംബൈയിലെ അംബാനിമാരുടെ വീടായ സീ വിന്‍ഡില്‍ നിന്നുമാണ് വിലാപഘോഷയാത്ര ആരംഭിച്ചത്. എസ്കെ പാട്ടീല്‍ ഉദ്യാന്‍, മഹര്‍ഷി കാര്‍വേ റോഡ്, മറൈന്‍ ലൈന്‍സ് സ്റേഷന്‍ എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര ചന്ദന്‍വാടി വൈദ്യുതി ശ്മശാനത്തിലെത്തിയത്.
നേരത്തെ അംബാനിമാരുടെ വസതിയില്‍ ശരീരം വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചു. പുഷ്പങ്ങളാല്‍ അലങ്കരിച്ച ശരീരത്തിനിരുവശത്തുമിരുന്ന് മക്കളായ അനില്‍ അംബാനിയും മുകേഷ് അംബാനിയും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരെ സ്വീകരിച്ചു. റീത്തുസമര്‍പ്പിക്കാന്‍ വിഐപിമാരുടെ ഒഴുക്കായിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ പൊലീസുകാര്‍ നന്നേ പണിപ്പെടേണ്ടിവന്നു.