ജലഅതോറിറ്റിയില്‍ നിയമന നിരോധനം
തിരുവനന്തപുരം : ജലഅതോറിറ്റിയില്‍ ഒരു തസ്തികയിലേയ്ക്കും പുനര്‍നിയമനം വേണ്ടെന്ന് ആസൂത്രണ ബോര്‍ഡ് നിയോഗിച്ച പരിഷ്കരണ സമിതി.
ഓഫീസ് യൂണിറ്റുകളുടെ എണ്ണം 485-ല്‍ നിന്നും 275 ആയി കുറയ്ക്കാനും പരിഷ്കരണ സമിതി ശിപാര്‍ശ ചെയ്യുന്നു. കുടിവെളളം വിതരണം ചെയ്യുന്ന ഏജന്‍സിയെന്ന റോള്‍ ഇനിയേറെക്കാലം വാട്ടര്‍ അതോറിറ്റിയ്ക്കുണ്ടാകില്ലെന്നാണ് ശിപാര്‍ശകള്‍ നല്‍കുന്ന സൂചന.
വലിയ പദ്ധതികള്‍ നടപ്പാക്കുക, കുടിവെളള മൊത്തവിതരണം, ജലവിതരണവും വിനിയോഗവും സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയാണ് പരിഷ്ക്കരണ സമിതി നിര്‍ദ്ദേശിയ്ക്കുന്ന ചുമതലകള്‍. ജലവിതരണത്തിന്റെ ചുമതല പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും.
2004-05 കാലയളവില്‍ സ്വയം പര്യാപ്തമായ പൊതുമേഖലാ സ്ഥാപനമായി ജല അതോറിറ്റിയെ മാറ്റുക എന്നതാണ് പരിഷ്ക്കരണ നിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. ജല അതോറിറ്റിയില്‍ സ്വയം പിരിഞ്ഞു പോകല്‍ ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം.
എന്നാല്‍ കുടിവെളള പദ്ധതികള്‍ ഏറ്റെടുക്കരുതെന്ന നിര്‍ദ്ദേശം സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിയ്ക്കാനാണെന്ന വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഒരു വര്‍ഷത്തിനുളളില്‍ ദിവസക്കൂലിക്കാരെ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ജോലിയില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് ആനുകൂല്യങ്ങളും പിഴവു കാണിക്കുന്നവര്‍ക്ക് ശിക്ഷയും നല്‍കണാന്‍ വ്യവസ്ഥയുണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുന്നു. അനധികൃത കണക്ഷനുകളും പ്രവര്‍ത്തിയ്ക്കാത്ത മീറ്ററുകളും കണ്ടെത്താന്‍ രണ്ടു വര്‍ഷത്തിനകം പ്രത്യേകം സ്ക്വാഡുകള്‍ രൂപീകരിക്കും.
ജല അതോറിറ്റി എം. ഡി. ആര്‍. രാമാനുജമാണ് പരിഷ്ക്കരണ സമിതി കണ്‍വീനര്‍. സെക്രട്ടറിമാരായ വി. എസ്. സെന്തില്‍, എസ്. എം. വിജയാനന്ദ്, കെ. ജെ. മാത്യു എന്നിവരാണ് അംഗങ്ങള്‍.