ഇരിപ്പുറയ്ക്കുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകും
തിരുവനന്തപുരം : ഇരിക്കാന്‍ മനസില്ലെങ്കില്‍ പിന്നെ ഇറങ്ങിപ്പോക്കല്ലാതെ മാര്‍ഗമില്ല. നിസാര പ്രശ്നങ്ങളുടെ പേരില്‍ രണ്ടുവട്ടം ഇറങ്ങിപ്പോയാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭാചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.
പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും പിടിയിലായ ഡി. വൈ. എസ്. പി കസ്റഡിയില്‍ നിന്നും ചാടിപ്പോയതാണ് ആദ്യ ഇറങ്ങിപ്പോക്കിന് വിഷയമായത്. പിരപ്പന്‍കോട് മുരളി അവതരിപ്പിച്ച സബ്മിഷന് മറുപടി പറയവെ, ഈ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചതൊന്നും പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല.
മുഹമ്മദ് ഇഖ്ബാലിനെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പഴയ മുഖ്യമന്ത്രി ഓഫീസിനെ കുറിച്ചുളള ഓര്‍മ്മയില്‍ നിന്നാവും ആരോപണം എന്ന് ആന്റണി മര്‍മ്മത്തു തന്നെ കുത്തുകയും ചെയ്തു. പിന്നെ പിടിച്ചു നില്‍ക്കാനാകാതെ ഇറങ്ങിപ്പോക്കില്‍ സായൂജ്യമടഞ്ഞു.
കൃഷി മന്ത്രി ഗൗരിയമ്മയുടെ മറുപടി പ്രസംഗത്തെ ചൊല്ലിയായിരുന്നു രണ്ടാം ഇറങ്ങിപ്പോക്ക്. മന്ത്രി കൂടുതല്‍ സമയമെടുക്കുന്നുവെന്ന് ആരോപിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോകുന്നത് ഒരു പക്ഷേ ലോകത്തെ ആദ്യ സംഭവമായിരിക്കാം.
മന്ത്രി പസംഗിച്ചു തുടങ്ങിയിട്ട് 10 മിനിട്ട് സമയമേ ആയിട്ടുളളൂവെന്നും ചര്‍ച്ചയ്ക്ക് നിശ്ചിത സമയത്തിനുളളില്‍ മറുപടി പറയണമെന്ന് നിര്‍ബന്ധിയ്ക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഗൗരിയമ്മ സംസാരിക്കുമ്പോള്‍ സി. പി. എമ്മുകാര്‍ക്ക് ഇത്ര വാശി എന്താണെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ സി. പി. എം. ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെയുളളവര്‍ വിടാന്‍ ഭാവമില്ലായിരുന്നു. തന്നെ എന്തിനിങ്ങനെ വിഷമിപ്പിയ്ക്കുന്നു എന്ന് കോടിയേരിയോട് ഗൗരിയമ്മ ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ഉടന്‍ മറുപടി അവസാനിപ്പിക്കാമെന്ന മന്ത്രിയുടെ ഉറപ്പും അവഗണിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
ഇത്ര നിസാര കാര്യങ്ങള്‍ക്ക് വാക്കൗട്ട് നടത്തി അതിന്റെ ഗൗരവം കളയരുതെന്ന സ്പീക്കറുടെ ഉപദേശവും ഫലിച്ചില്ല. ഇറങ്ങിപ്പോകാന്‍ വേണ്ടി മാത്രം സഭയില്‍ പോകുന്നതെന്തിന് എന്നാണ് പാവം വോട്ടര്‍മാര്‍ ചോദിക്കുന്നത്.












Click it and Unblock the Notifications