ഞാറ്റുവേല കേരളത്തെ ചതിച്ചു
തിരുവനന്തപുരം: തിരുവാതിര ഞാറ്റുവേല ചതിച്ചതോടെ കേരളം ഉല്‍ക്കണ്ഠയിലാണ്. തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ പെയ്യുന്ന മഴ വെറും ഓര്‍മ്മയാകുന്നു. കാലവര്‍ഷം എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രണ്ടു ദിവസം നേരത്തെ തുടങ്ങിയിട്ടും കേരളത്തിന് ഇക്കുറി അര്‍ഹമായ മഴ ലഭിച്ചില്ല.
ജലസംഭരണികളിലെ ജലനിരപ്പ് അപായകരമായ തോതില്‍ കുറഞ്ഞിരിക്കുന്നു. ജൂണില്‍ തെക്കന്‍ കേരളത്തിലെ മിക്ക ജില്ലകള്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ മഴയേ ലഭിച്ചുള്ളൂ. ജൂണില്‍ ആദ്യ ദിവസങ്ങളില്‍ മധ്യ കേരളത്തില്‍ നല്ല മഴ ലഭിച്ചെങ്കിലും പിന്നീട് മഴയുടെ തോത് നന്നേ കുറഞ്ഞു.
ന്യൂനമര്‍ദ്ദത്തിലായിരുന്നു കേരളത്തിലെ കാലാവസ്ഥപ്രവാചകരുടെ പിന്നത്തെ പ്രതീക്ഷ. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന് മീതെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങി രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പോയി.
കേരളത്തെ സംബന്ധിച്ചിടത്തോളം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ടത് ജൂണ്‍-ജൂലായ് മാസങ്ങളിലാണ്. ജൂണില്‍ സാധാരണം 69.5 സെന്റിമീറ്ററും ജൂലായില്‍ 76.5 സെന്റിമീറ്ററും മഴ കേരളത്തിന് കിട്ടേണ്ടതാണ്. പക്ഷെ ഇക്കുറി ഇതുവരെ സാധാരണ ലഭിക്കേണ്ടതിന്റെ മുക്കാല്‍ ഭാഗം മഴയേ ലഭിച്ചിട്ടുള്ളൂ.
ഇനി ജൂലായ് മാസം കനിയുമോ എന്ന് ഉറ്റു നോക്കുകയാണ് കേരളം. ഇനി ഇപ്പോള്‍ കിട്ടുന്ന മഴയെ വേണ്ട വണ്ണം കേരളം ശേഖരിച്ചുവയ്ക്കുന്നുണ്ടോ? അതൊട്ടില്ലതാനും. കേരളത്തിന്റെ ഭൂഗര്‍ഭ ജലം അപായകരമായ തോതില്‍ കുറയുകയാണെന്നാണ് കണക്ക്. ആലപ്പുഴയില്‍ ഈയിടെ നടന്ന ഒരു പഠനത്തില്‍ അത് തെളിഞ്ഞു.
ഐടി രംഗത്തെന്നതുപോലെ, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും കര്‍ണ്ണാടക സര്‍ക്കാരെല്ലാം കേരളത്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. മഴവെള്ളം ശേഖരിക്കുന്നതിനുള്ള ഒരു ബൃഹത് പദ്ധതി അവിടെ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ കഴിഞ്ഞ ദിവസം അവിടുത്തെ നിയമസഭയില്‍ ഒരു പ്രഖ്യാപനവും നടത്തി. മഴവെള്ളം ശേഖരിക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനത്തിന്റെ ചുമതല ഒരു സ്വകാര്യ ഏജന്‍സിയെ കര്‍ണ്ണാടകം ഏല്പിച്ചുകഴിഞ്ഞു.