മെഡിക്കല്‍ കോളജിലും സ്വകാര്യ പങ്കാളിത്തം
കോഴിക്കോട്: സ്വകാര്യ പങ്കാളിത്തത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും 10 കോടിയുടെ ഒരു പദ്ധതിയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് നിക്ഷേപം ക്ഷണിക്കുന്നതിന് ജൂണ്‍ 14 ഞായറാഴ്ച ആരോഗ്യമന്ത്രി പി. ശങ്കരന്‍ വ്യവസായികളുടെയും ജനപ്രതിനിധികളുടെയും ബാങ്ക് പ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ചുചേര്‍ത്തു.
വ്യവസായികള്‍ പണം നിക്ഷേപിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ എം എല്‍ എമാരും എം പിമാരും തങ്ങളുടെ തദ്ദേശ വികസന ഫണ്ടില്‍ നിന്നും മൊത്തം രണ്ട് കോടി രൂപ പദ്ധതി നടപ്പാക്കുന്നതിനായി നല്‍കും.
ബി ഒ ടി സമ്പ്രദായത്തിലായിരിക്കും മെഡിക്കല്‍ കോളജില്‍ പുതിയ സൗകര്യങ്ങളൊരുക്കുന്നതെന്ന് മന്ത്രി ശങ്കരന്‍ അറിയിച്ചു. ചെലവേറിയ പരിശോധനാ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കും. ചികിത്സാ ചെലവിന് അമ്പത് ശതമാനം കുറവുണ്ടാകും. ദാരിദ്യ്രരേഖയ്ക്ക് കീഴിലുള്ളവര്‍ ഫീസ് നല്‍കേണ്ടതില്ല.
അമ്പത് ശതമാനം ലാഭം സ്വകാര്യ നിക്ഷേപം നടത്തിയവര്‍ക്ക് ലഭിക്കും. പുതിയ സംവിധാനങ്ങളുടെ ഉടമസ്ഥത 15 വര്‍ഷത്തിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് ലഭിക്കും. ഹോസ്പിറ്റല്‍ വികസന സമിതിയാണ് ഫീസ് നിശ്ചയിക്കുന്നത്.
മെഡിക്കല്‍ കോളജിന്റെ പ്രധാന കെട്ടിടവും അത്യാഹിത വിഭാഗവും പുതുക്കിപ്പണിയും. ആര്‍. കെ. രമേഷ് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ടില്‍ ഒരു ബസ് സ്റാന്റ് പണിയുന്നതിനും നിര്‍ദേശമുണ്ട്. നിര്‍മാണ പ്രവര്‍ത്തനത്തിനായി അഞ്ച് കോടി രൂപ വിവിധ ഏജന്‍സികളില്‍ നിന്ന് ശേഖരിക്കാന്‍ ജില്ലാ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂണിയനും മലബാര്‍ ചേംബര്‍ ഒഫ് കോമേഴ്സും 10 ലക്ഷം രൂപ വീതം പദ്ധതിയ്ക്കായി നല്‍കും. ലയണ്‍സ് ക്ലബ്, കലിക്കറ്റ് ചേംബര്‍ ഒഫ് കോമേഴ്സ്, നാഷണല്‍ ഹോസ്പിറ്റല്‍, ഏസ് മോട്ടോര്‍സ്, ട്രോമ കേര്‍ സൊസൈറ്റി, എം എസ് എസ്, സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, വയനാട് ജില്ലാ പഞ്ചായത്ത് തുടങ്ങിയവയും സാമ്പത്തിക സഹായം നല്‍കും. നിയമസഭാ സമ്മേളനത്തിന് ശേഷം പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായി ആശുപത്രി വികസന സമിതി വീണ്ടും യോഗം ചേരും.












Click it and Unblock the Notifications