ബലാത്സംഗം നടന്നില്ലെന്ന് യുവതി
കോഴിക്കോട് : പൊളളലേറ്റ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് വനിതാകമ്മിഷനോട് യുവതിയും വ്യക്തമാക്കിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളെജിനെ നാണിപ്പിച്ച ബലാത്സംഗ കഥ വഴിത്തിരിവിലേയ്ക്ക്.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ദേഹമാസകലം പൊളളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വയനാട് സ്വദേശിനിയായ 23 കാരിയെ മുറിവു കഴുകാനെന്ന വ്യാജേനെ മുറിയിലടച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ കുറ്റമാരോപിച്ച് അറസ്റു ചെയ്യപ്പെട്ട സുബ്രഹ്മണ്യന്‍ ഇപ്പോള്‍ ജയിലിലാണ്.
യുവതിയുടെ കന്യാ ചര്‍മ്മത്തിന് ക്ഷതമേറ്റിട്ടില്ലെന്ന് മെഡിക്കല്‍ കോളെജിലെ ഗൈനക്കോളജി വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി മൂന്നു വട്ടം തന്നോട് പറഞ്ഞതായി വനിതാകമ്മിഷന്‍ അധ്യക്ഷ എം. കമലം വെളിപ്പെടുത്തി. ബന്ധുക്കളെ മാറ്റി നിര്‍ത്തി രഹസ്യമായാണ് യുവതിയില്‍ നിന്നും മൊഴിയെടുത്തത്.
പ്രതി സുബ്രഹ്മണ്യന്‍, യുവതിയുടെ അച്ഛന്‍, ചേച്ചിയുടെ ഭര്‍ത്താവിന്റെ അമ്മ എന്നിവരില്‍ നിന്നും കമ്മിഷന്‍ മൊഴിയെടുത്തു.
മുക്കാല്‍ ഭാഗവും പൊളളിയ യുവതിയെ കുളിപ്പിക്കുമ്പോള്‍ ലൈംഗികാവയവങ്ങളിലും സ്പര്‍ശിക്കേണ്ടി വരുമെന്നും അങ്ങനെ ചെയ്തതല്ലാതെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് സുബ്രഹ്മണ്യന്‍ നല്‍കിയ മൊഴി. പരസ്പരവിരുദ്ധമായ മൊഴികളായതിനാല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുമെന്നും കമലം അറിയിച്ചു.
മെഡിക്കല്‍ കോളെജ് പൊലീസ്ിനോട് ബലാത്സംഗം ചെയ്തെന്നാണ് യുവതി മൊഴി നല്‍കിയതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷി അറിയിച്ചു. ബലാത്സംഗം ചെയ്തെന്ന് ഒരു സ്ത്രീ മൊഴി നല്‍കിയാല്‍ അതനുസരിച്ച് കേസെടുക്കണമെന്ന സുപ്രീം കോടതി വിധിയനുസരിച്ചാണ് കേസ് ചാര്‍ജ് ചെയ്തത്. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും കുറ്റമാണ്.
യുവതി കിടന്ന 23-ാം വാര്‍ഡില്‍ ഹെഡ് നെഴ്സ് മുതല്‍ ലാസ്റ് ഗ്രേഡ് വരെയുളളവര്‍ സ്ത്രീകളാണ്. വനിതയായ നഴ്സിംഗ് അസിസ്റന്റ് അവധിയായതിനാലാണ് സുബ്രഹ്മണ്യനെ ആ ചുമതല ഏല്‍പ്പിച്ചത്. യുവതിയെ കുളിപ്പിയ്ക്കണമെന്ന് കേസ് ഷീറ്റില്‍ എഴുതിയിട്ടില്ല. എന്നാല്‍ കൂടെയുണ്ടായിരുന്നവരാണ് യുവതിയെ കുളിപ്പിക്കാന്‍ സുബ്രഹ്മണ്യനെ ഏല്‍പ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ജൂലായ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ബന്ധുക്കള്‍ സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത് ജൂലായ്15ന് ഉച്ചയ്ക്ക് 1.15നാണത്രേ. ആശുപത്രി സൂപ്രണ്ട് അപ്പോള്‍ തന്നെ ആര്‍എംഒ ഡോ. ശ്യാമിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും 4.45ന് സുപ്രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുകയും ചെയ്തു. റിപ്പോര്‍ട്ട് ലഭിച്ചയുടനെ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലാണ് പൊലീസ് കമ്മിഷണറെ വിവരമറിയിച്ചത്.
അപരിചിതരുടെ സേവനം ആശുപത്രിയ്ക്കുളളില്‍ കര്‍ശനമായി നിരുത്സാഹപ്പെടുത്തണമെന്ന് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications