ആദിവാസി ഫണ്ട്: സഭാ സ്തംഭനം തുടരുന്നു
തിരുവനന്തപുരം: പ്രതിപക്ഷം തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു.
ആദിവാസി ഉപപദ്ധതി ഫണ്ട് മാറ്റി ചെലവഴിച്ചതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭാ നടപടികള്‍ ജൂലൈ 26 വെള്ളിയാഴ്ച തടസപ്പെടുത്തിയത്.
നേരത്തെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രശ്നം സംബന്ധിച്ച് ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്.
അല്പസമയത്തിന് ശേഷം സഭയില്‍ തിരിച്ചെത്തിയ പ്രതിപക്ഷം ശൂന്യവേളയ്ക്കു ശേഷമാണ് ആദിവാസി ഉപസമിതി ഫണ്ട് മാറ്റി ചെലവഴിച്ച പ്രശ്നം വീണ്ടും ഉന്നയിച്ചത്. പ്രശ്നം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മന്ത്രി എം. എ. കുട്ടപ്പന്‍ രാജി വെക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഫണ്ട് മാറ്റി ചെലവഴിച്ചതിനെ കുറിച്ച് ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണത്തില്‍ മന്ത്രിയെയും സംരക്ഷിക്കാനുള്ള ശ്രമമാണുണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ തുടര്‍ന്നുള്ള സഭാ നടപടികളിലേക്ക് തിരിഞ്ഞപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലേക്ക് നീങ്ങി.
മുദ്രാവാക്യംവിളിക്കിടയിലും ജലസേചനമന്ത്രി ടി. എം. ജേക്കബ് കേരള ഭൂഗര്‍ഭജല (നിയന്ത്രണവും ക്രമീകരണവും) ബില്ലിനെ കുറിച്ചുള്ള സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അറിയിച്ചു.
ആദിവാസി ഉപപദ്ധതി ഫണ്ട് സംബന്ധിച്ച് മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തതില്‍ നിന്നുമുപരിയായി ഒന്നും യുഡി എഫ് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു. പ്രതിപക്ഷം തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണ്.












Click it and Unblock the Notifications