ബലാല്‍ക്കാരം, ഭീഷണിപ്പെടുത്തല്‍ ഒഴിവാക്കി
തിരുവനന്തപുരം: കേരള കയറ്റിറക്കുമതി ബില്ലിന്റെ പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരുണാകര പക്ഷത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ഇടതുപക്ഷ അംഗങ്ങളുടെയും ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ ബില്ലിന്റെ പേരില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
നേരത്തെ, ജൂലായ് 23ന് തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കയറ്റിറക്ക് (ബലാല്‍ക്കാരമായതോ, ഭീഷണിപ്പെടുത്തിയുളളതോ മറ്റും നിയമവിരുദ്ധമായതോ ആയ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കല്‍)ബില്‍ എന്നായിരുന്നു ബില്ലിന്റെ പേര്.
എന്നാല്‍ ബില്ലിന്റെ പേരില്‍ നിന്ന് ബലാല്‍ക്കാരമായതോ, ഭീഷണിപ്പെടുത്തിയുള്ളതോ എന്ന വാക്കുകള്‍ എടുത്തുമാറ്റണമെന്ന് കരുണാകരപക്ഷക്കാരും ഐഎന്‍ടിയുസി നേതാക്കളുമായ പി.ജെ. ജോയി, ഇ.എം. ആഗസ്തി എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിലെ അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു . ഈ രണ്ടു വാക്കുകള്‍ ചുമട്ടുതൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നായിരുന്നു സഭാംഗങ്ങളുടെ വാദം.
ചുമട്ടുതൊഴിലാളികളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്ന ഈ വാക്കുകള്‍ ബില്ലിന്റെ പേരില്‍ നിന്ന് മാറ്റണമെന്ന് കരുണാകരന്‍ ഗ്രൂപ്പില്‍പെട്ട എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇതുവഴി കേരളത്തിലെ ചുമട്ടുതൊഴിലാളികളെല്ലാം ഭീഷണിപ്പെടുത്തിയും ബലാല്‍ക്കാരമായും പണം വാങ്ങുന്നവരാണെന്ന ഒരു പ്രതീതിയാണ് ഉണ്ടാകുന്നതെന്നും എംഎല്‍എമാര്‍ ആരോപിച്ചു.
ഇതിനെ തുടര്‍ന്നാണ് സബ്ജക്ട്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ ബില്ലിന്റെ തലക്കെട്ടില്‍ മാറ്റം വരുത്തിയത്. ബില്ലിന്റെ തലക്കെട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തിയോ ബലാല്‍ക്കാരമായോഎന്നീ വാക്കുകള്‍ ഒഴിവാക്കാന്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചു. പകരം കയറ്റിറക്ക് ( കൂലി ക്രമപ്പെടുത്തലും നിയമവിരുദ്ധമായ ചില നടപടികള്‍ നിയന്ത്രിക്കലും) ബില്‍ എന്നായിരിക്കും ബില്ലിന്റെ പുതിയ പേര്.
ആഗസ്റ് രണ്ട് വൈകീട്ട് ഏഴ് മണിയ്ക്കും ബില്ലിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച നിയമസഭയില്‍ തുടരുകയാണ്.
കയറ്റിറക്ക് ജോലികളില്‍ ഇഷ്ടമുള്ള തൊഴിലാളികളെ വിളിക്കാന്‍ ഉടമസ്ഥന് നല്കുന്ന അധികാരം ഗാര്‍ഹികാവശ്യങ്ങളില്‍ മാത്രമായി ഒതുക്കി നിര്‍ത്തണമെന്ന് പ്രതിപക്ഷാംഗങ്ങളായ ടി.പി. രാമകൃഷ്ണന്‍, പി.കെ. ശ്രീമതിടീച്ചര്‍, കെ.കെ. ജയചന്ദ്രന്‍ എന്നിവര്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഇപ്പോള്‍ ചില ഗാര്‍ഹികേതര മേഖലകളിലും കയറ്റിറക്കു ജോലിക്ക് ഉടമയ്ക്ക് ഇഷ്ടമുള്ള തൊഴിലാളികളെ വിളിക്കാന്‍ ബില്‍ അധികാരം നല്കുന്നുണ്ട്.