ചേകന്നൂര്‍ : ഒറ്റിയത് അനുയായിയെന്ന് ബന്ധുക്കള്‍
മലപ്പുറം : ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയത് അദ്ദേഹത്തിന്റെ സംഘടനയുടെ നേതാവാണെന്ന് മൗലവിയുടെ കുടുംബാംഗങ്ങള്‍.
ചേകന്നൂര്‍ മൗലവി രൂപം നല്‍കിയ സംഘടനയായ ഖുര്‍ആന്‍ സുന്നത് സൊസൈറ്റിയുടെ അന്നത്തെ ഒരു നേതാവിനെതിരെയാണ് ആരോപണം. മൗലവിയുടെ ഭാര്യ ഹവ ഉമ്മയുടെ ബന്ധുക്കളും മൗലവി തിരോധാന കര്‍മ്മ സമിതിയുടെ പ്രവര്‍ത്തകരുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
മൗലവിയെ തട്ടിക്കൊണ്ടു പോയി വധിക്കുമെന്ന് ഈ നേതാവിന് നേരത്തെ അറിയാമായിരുന്നെന്ന് അവര്‍ ആരോപിക്കുന്നു. ചേകന്നൂരിന്റെ തിരോധാനത്തിന് ഒരു മാസം മുമ്പ് ഇയാള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി മൗലവിയുടെ കടങ്ങളുടെ പട്ടിക അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതി വാങ്ങിയത്രേ. മൗലവിയെ കാണാതായി മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഇയാള്‍, ഈ പട്ടിക അവിടുത്തെ അലമാരയില്‍ നിന്നും കണ്ടെടുത്തതായി ഭാവിക്കുകയും കടം കൊണ്ട് മൗലവി നാടുവിട്ടതായിരിക്കാമെന്ന് പറയുകയും ചെയ്തെന്നാണ് ആരോപണം.
മൗലവിയുടെ തിരോധാനത്തിന്റെ പിറ്റേന്ന് കാളികാവില്‍ നടന്ന യോഗത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന് സംശയം പ്രകടിപ്പിച്ച ഇയാള്‍ പിറ്റേന്ന് നിലപാട് മാറ്റിയെന്ന് മൗലവിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തിന് തടയിടാന്‍ ഇയാള്‍ കഴിയുന്നത്ര ശ്രമിച്ചിരുന്നതായും അവര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കിലും ഈ ദിശയില്‍ വേണ്ടത്ര അന്വേഷണം നടന്നിട്ടില്ലത്രേ.
ചേകന്നൂര്‍ രചിച്ച സര്‍വമത സത്യവാദം എന്ന പുസ്തകം പ്രസിദ്ധീകരിച്ചാല്‍ മൗലവിയ്ക്കൊപ്പമുണ്ടാകില്ലെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് സ്വന്തം ചെലവില്‍ പുസ്തകം അച്ചടിച്ചിറക്കിയത് മറ്റുളളവരുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഘടന പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ച ശേഷം കേരളത്തിന്റെ പലഭാഗങ്ങളിലേയ്ക്ക് താമസം മാറ്റിയ ഇയാളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മൗലവിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.