മന്ത്രിസഭയില്‍ ഭിന്നത, വര്‍ദ്ധന തീരുമാനിച്ചില്ല
തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ദ്ധനയെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് തീരുമാനം മാറ്റിവച്ചു.
വൈദ്യുതി-വ്യവസായ വകുപ്പുകള്‍ തമ്മിലാണ് രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായത്. മറ്റു മന്ത്രിമാര്‍ ഇരുപക്ഷത്തുമായി അണിനിരക്കുകയായിരുന്നു. പുതിയ തൊഴില്‍-ഐടി നയങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുതല്‍ മുടക്കാനെത്തുന്ന നിക്ഷേപകരെ വൈദ്യുതി നിരക്കു വര്‍ദ്ധന അകറ്റുമെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും തൊഴില്‍ മന്ത്രി ബാബു ദിവാകരനും മന്ത്രിസഭായോഗത്തില്‍ ശക്തമായി വാദിച്ചു.
നിരക്കു വര്‍ദ്ധന സംബന്ധിച്ച് മന്ത്രിമാര്‍ രണ്ടു ചേരികളിലായതിനണോ തീരുമാനത്തില്‍ എത്താനാവാത്തതെന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. ചര്‍ച്ച ചെയ്തെങ്കിലും മന്ത്രിസഭായോഗത്തിന് തീരുമാനം എടുക്കാനായില്ലെന്നായിരുന്നു മുഖ്യമന്ത്രി യുടെ മറുപടി.
കാലവര്‍ഷം വേണ്ടത്ര കിട്ടാത്തതിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധന അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാടെങ്കിലും തീരുമാനമെടുക്കാനായില്ല.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ ജലസംഭരണികളിലെ നിരപ്പ് 85 ശതമാനം കുറവാണെന്ന് ആന്റണി പറഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയ വില നല്‍കി താപവൈദ്യുതി വാങ്ങുകയല്ലാതെ മാര്‍ഗമില്ല. എന്നാല്‍ ഇനിയൊരു നിരക്കു വര്‍ദ്ധന എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുമെന്നതിനാല്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമേ തീരുമാനമെടുക്കുവെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര പൂളില്‍ നിന്നും 500മെഗാവാട്ട് വൈദ്യുതി അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും ആന്റണി അറിയിച്ചു. ലോഡ് ഷെഡിംഗ് ഒഴിവാക്കണമെങ്കില്‍ താപവൈദ്യുതി വേണം. താപവൈദ്യുതി വാങ്ങിയാല്‍ നിരക്കു കൂട്ടണം. സര്‍ക്കാര്‍ ധര്‍മ്മ സങ്കടത്തിലാണെന്നാണ് ആന്റണിയുടെ അഭിപ്രായം.