കൈക്കൂലിക്ക് ബിജെപി നേതാക്കള്‍ മത്സരിച്ചു
തിരുവനന്തപുരം: പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിച്ചതില്‍ കേരളത്തിലും വന്‍ അഴിമതി നടന്നു. പെട്രോള്‍ പമ്പുകളിലും ഗ്യാസ് ഏജന്‍സികളിലും ഒരു വലിയ ഭാഗം ബി ജെ പി- ആര്‍ എസ് എസ് നേതാക്കളുടെ ബന്ധുക്കള്‍ക്കോ ഉറ്റവര്‍ക്കോ ആണ് അനുവദിച്ചത്.
ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി പലര്‍ക്കും പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിച്ചിട്ടുമുണ്ട്. പക്ഷേ അനുമതി റദ്ദാക്കികൊണ്ടുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഏജന്‍സി ലഭിച്ചവരുടെ പണം വെള്ളത്തിലായി.
30 മുതല്‍ 40 ലക്ഷം വരെയാണ് പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിക്കാനായി കൈക്കൂലി വാങ്ങിയത്. കുറഞ്ഞ ബിസിനസ് മാത്രമുള്ളിടത്ത് ഇത് അഞ്ച് ലക്ഷമായി കുറയുകയും ചെയ്തു.
ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗം സുരേഷ് കുമാറിനാണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് പെട്രോള്‍ പമ്പ് അനുവദിച്ചത്. എട്ട് സ്ത്രീകളടക്കം 32 അപേക്ഷകര്‍ക്കിടയില്‍ നിന്ന് സത്യചന്ദ്രന്‍ എന്നയാളെയാണ് ആദ്യം തിരഞ്ഞെടുത്തതെങ്കിലും ബി ജെ പി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് സുരേഷ് കുമാറിന് പെട്രോള്‍ പമ്പ് അനുവദിക്കുകയായിരുന്നു.
മഹിളാ മോര്‍ച്ചയുടെ സംസ്ഥാന നേതാവ് രമ രഘുനാഥന് തൃശൂര്‍ ജില്ലയില്‍ ഒരു പെട്രോള്‍ പമ്പിന് അനുമതി ലഭിച്ചു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ഹരിദാസിന്റെ സഹോദരി സതീദേവിക്ക് രണ്ട് ഗ്യാസ് ഏജന്‍സികളാണ് കിട്ടിയത്.
പുതുക്കാട്ട് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം നാഗേഷ് തന്റെ സഹോദരിക്ക് പെട്രോള്‍ പമ്പ് കിട്ടുന്നതിന് ശ്രമിച്ചെങ്കിലും കിട്ടിയത് ബി ജെ പിയുമായി ബന്ധമുള്ള അംബികയ്ക്കാണ്.
എറണാകുളം ഇരുമ്പനത്ത് പെട്രോള്‍ പമ്പ് ലഭിച്ചത് പ്രസീത എന്ന സ്ത്രീക്കാണ്. ബി ജെപി ജില്ലാ കമ്മിറ്റി അംഗം അമരേന്ദ്രന്റെ ബിനാമിയാണ് പ്രസീത. ചോറ്റാനിക്കരയില്‍ ഹരിജന്‍ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. എം. വേലായുധന്റെ സഹോദരന്‍ മനോജിനാണ് പെട്രോള്‍ പമ്പ് ലഭിച്ചത്.
കുളത്തുപുഴയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലിയായി ബി ജെ പി നേതാക്കള്‍ വാങ്ങിയത് 21 ലക്ഷമാണ്. കോട്ടയത്ത് 15 ലക്ഷവും. കൊല്ലം ജില്ലയിലെ ഓച്ചിറയിലെ ഒരു ദളിത് സ്ത്രീയില്‍ നിന്ന് പ്രാദേശിക ബി ജെ പി നേതാക്കള്‍ ഒമ്പത് ലക്ഷമാണ് കൈക്കൂലിയായി വാങ്ങിയത്.