സൈബര്‍ കഫേ ഉടമകള്‍ എതിര്‍പ്പുയര്‍ത്തുന്നു
തിരുവനന്തപുരം: സൈബര്‍ കഫേകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍ പ്പടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സൈബര്‍ കഫേ ഉടമകളില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നു.
തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ സൈബര്‍ കഫേകളില്‍ പ്രവേശനത്തിന് അനുമതി നല്‍കാവൂവെന്നും കഫേ സന്ദര്‍ശിക്കുന്നവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കണമെന്നും മുംബൈ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് നടപ്പിലാക്കണമെന്നാണ് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സമിതിയുടെ നിര്‍ദേശങ്ങള്‍ ഒട്ടും പ്രായോഗികമല്ലെന്നാണ് സൈഫര്‍ കഫേ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കഫേ സന്ദര്‍ശിക്കാന്‍ അനുവദിക്കാവൂവെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് ഇന്റര്‍നെറ്റ് കഫെ ആന്റ് ഡിടിപി ഓണേഴ്സ് അസോസിയേഷന്‍ ഒഫ് കേരള പ്രസിഡന്റ് എസ്. എസ്. മനോജ് പറഞ്ഞു.
കഫേ സന്ദര്‍ശിക്കുന്നവര്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊണ്ടുനടക്കുന്നവരാവണമെന്നില്ല. ഒരു ഇ-മെയില്‍ അയക്കാനോ മറ്റോ സൈബര്‍ കഫേയിലെത്തുന്നവരുടെ കൈയില്‍ എപ്പോഴും തിരിച്ചറിയല്‍ കാര്‍ഡുണ്ടാവണമെന്നില്ല. തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന നിബന്ധന സൈബര്‍ കഫേകളില്‍ സന്ദര്‍ശകര്‍ കുറയാന്‍ കാരണമാവും.
സന്ദര്‍ശകരുടെ വിശദവിവരങ്ങള്‍ രജിസ്ററില്‍ എഴുതിവെക്കണമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടിവരുമെന്നും ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്നും മനോജ് ചൂണ്ടിക്കാട്ടി.
ഇത്തരം നിബന്ധനകള്‍ കഫേ സന്ദര്‍ശിക്കാനെത്തുന്നവരെല്ലാം അശ്ലീല സൈറ്റ് കാണാനെത്തുന്നവരാമെന്ന തെറ്റിദ്ധാരണയുണ്ടാക്കും.
അശ്ലീല സൈറ്റുകള്‍ തടയുന്ന സോഫ്റ്റ്വേര്‍ വി എസ് എന്‍ എല്‍ അതിന്റെ ഗേറ്റ് വേയില്‍ തന്നെ ഉപയോഗിക്കേണ്ടതാണെന്നും കഫേ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.