ഗള്‍ഫില്‍ നിന്നുള്ള പാര്‍സലുകള്‍ കെട്ടിക്കിടക്കുന്നു
കൊച്ചി : 28 കണ്ടെയ്നറുകളിലായി യുഎഇയില്‍ നിന്നെത്തിയ 10,000ത്തോളം പാര്‍സലുകള്‍ തപാല്‍ വകുപ്പിന്റെ അനുമതി കിട്ടാതെ കൊച്ചി തുറമുഖത്ത് ഒരു മാസമായി കെട്ടിക്കിടക്കുന്നു.
യുഎഇ തപാല്‍ വകുപ്പുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് പാര്‍സലുകള്‍ക്ക് അനുമതി നല്‍കാന്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് വിസമ്മതിക്കുന്നതെന്ന് വിശ്വസീനയകേന്ദ്രങ്ങള്‍ പറയുന്നു.
35 കിലോ വരെയുള്ള പാഴ്സലുകള്‍ക്ക് ഡ്യൂട്ടി ഈടാക്കില്ലെന്ന യുഎഇ തപാല്‍ വകുപ്പിന്റെ പദ്ധതിയനുസരിച്ചാണ് പാര്‍സലുകള്‍ എത്തിയത്. ഈ നാലാഴ്ചയ്ക്കുളളില്‍ സാധനങ്ങള്‍ വിതരണം ചെയ്യേണ്ടതുണ്ട്. വിമാനത്തില്‍ എത്തുന്ന പാര്‍സലുകള്‍ കൈപ്പറ്റി കസ്റംസ് പരിശോധന കഴിഞ്ഞ് തപാല്‍ വകുപ്പ് സൗജന്യമായി അതാത് വിലാസങ്ങളില്‍ എത്തിക്കുകയാണ് പതിവ്.
എന്നാല്‍ കെട്ടിക്കിടക്കുന്ന പാര്‍സലുകള്‍ ഇക്കുറി എത്തിയത് കപ്പല്‍മാര്‍ഗമാണ് . ഒരു മാസമായി ഇവ ക്ലിയറിംഗ് ഏജന്റിന്റെ ഓഫീസില്‍ കിടക്കുകയാണ്. ഈ പാഴ്സലുകള്‍ക്ക് പതിവിന് വിപരീതമായി രണ്ടു കോടി രൂപ യുഎഇ തപാല്‍ വകുപ്പ് പാര്‍സല്‍ ചാര്‍ജ് ചുമത്തിയിട്ടുണ്ട്.
പാര്‍സലുകള്‍ സ്വീകരിക്കാന്‍ വൈകുന്നതിനാല്‍ ഇവ സൂക്ഷിച്ചതിനുള്ള കൂലിയായി തങ്ങള്‍ക്ക് ഏഴര ലക്ഷം രൂപ നല്‍കണമെന്ന് കണ്‍സൈന്‍മെന്റ് ഏജന്റുമാരായ അഞ്ചേരി ഏജന്‍സീസ് ആവശ്യപ്പെട്ടതോടെ പ്രശ്നം കൂടുതല്‍ വഷളായി. അതേ സമയം പാര്‍സലുകള്‍ സൂക്ഷിച്ചതിന് തങ്ങള്‍ കൂലി ആവശ്യപ്പെട്ടെന്ന വാര്‍ത്ത അഞ്ചേരി ഏജന്‍സീസിന്റെ വക്താവ് നിഷേധിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യം എത്തിയ പാര്‍സലുകള്‍ക്ക് തപാല്‍ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
കാര്‍ഗോ സൂപ്രണ്ടിന്റെ അനുമതി കിട്ടാതെ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നാണ് തപാല്‍ വകുപ്പിന്റെ നിലപാട്. പാര്‍സലുകള്‍ അയച്ചവരുടെ പരാതികള്‍ ധാരാളം കിട്ടുന്നുണ്ടെങ്കിലും തങ്ങള്‍ നിസഹായരാണെന്ന് അവര്‍ പറയുന്നു. പാര്‍സലുകള്‍ക്ക് ജൂണില്‍ അനുമതി നല്‍കിയിരുന്നു എന്ന വാര്‍ത്തയും തപാല്‍ വകുപ്പ് നിഷേധിച്ചു.
പാര്‍സലുകള്‍ക്ക് അനുമതി നല്‍കാന്‍ വൈകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും അജ്ഞാതമാണ്. ഇരു രാജ്യങ്ങളിലെയും തപാല്‍ വകുപ്പുകള്‍ തമ്മിലുളള തര്‍ക്കത്തിന്റെ കാരണവും വ്യക്തമല്ല. വിമാനത്തില്‍ അയയ്ക്കേണ്ട പാര്‍സലുകള്‍ കപ്പലില്‍ എത്തിയതാവാം കാരണമെന്ന് സംശയിക്കുന്നു.
പതിനായിരക്കണക്കിന് പ്രവാസി മലയാളികള്‍ ഓണം പ്രമാണിച്ച് നാട്ടിലേക്കയച്ച സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. അധികാരികള്‍ ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍സലുകള്‍ അയച്ചവര്‍.