ഗുജറാത്തില്‍ നവമ്പറില്‍ തിരഞ്ഞെടുപ്പാകാം: സുപ്രീംകോടതി
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതുപോലെ ഗുജറാത്തില്‍ നവമ്പറില്‍ തിരഞ്ഞെടുപ്പാകാമെന്ന് സുപ്രീംകോടതി. സപ്തംബര്‍ രണ്ട് തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഈ വിധി പ്രഖ്യാപിച്ചത്.
ഗുജറാത്തില്‍ ഉടനെ തിരഞ്ഞെടുപ്പ് നടത്തുകയെന്ന ബിജെപി താല്പര്യത്തിന് ഈ വിധിയിലൂടെ തിരിച്ചടി കിട്ടിയിരിക്കുകയാണ്.
നവമ്പര്‍- ഡിസംബര്‍ മാസങ്ങളാണ് തിരഞ്ഞെടുപ്പിന് ഏറ്റവും അനുയോജ്യമെന്നും സുപ്രീംകോടതി വിശദീകരിച്ചു. ചീഫ് ജസ്റിസ് ബി.എന്‍. കൃപാല്‍ അധ്യക്ഷനായുള്ള സുപ്രീംകോടതി ഭരണഘടനാബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ജസ്റിസുമാരായ വി.എന്‍. ഖാരെ, കെ.ജി. ബാലകൃഷ്ണന്‍, അശോക് ഭാന്‍, അരിജിത് പസായത്ത് എന്നിവരും ബഞ്ചില്‍ ഉള്‍പ്പെട്ടിരുന്നു.
രാഷ്ട്രപതിയുടെ റഫറന്‍സ് സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായപ്രകടനം നടത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള രാഷ്ട്രപതിയുടെ റഫറന്‍സിന്‍മേല്‍ സപ്തംബര്‍ 17 മുതല്‍ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു.
ഭരണഘടനയുടെ 174ാം വകുപ്പ് പ്രകാരം നിയമസഭ പിരിച്ചുവിട്ട് ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ ഭരണഘടനയുടെ 324ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തിന് ഭരണഘടനയുടെ 174ാം വകുപ്പ് കീഴ്പ്പെട്ടിരിക്കുന്നുണ്ടോ? എന്നതാണ് രാഷ്ട്രപതി സുപ്രീംകോടതിയോട് ആരാഞ്ഞിരിക്കുന്നത്. ഗുജറാത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന കാര്യത്തിലും രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
ഗുജറാത്തില്‍ നവമ്പര്‍-ഡിസംബര്‍ കാലത്ത് തിരഞ്ഞെടുപ്പാകാമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമാക്കാന്‍ സുപ്രീംകോടതി ബഞ്ച് കമ്മീഷനോട് ആവശ്യപ്പെട്ടു. നവമ്പര്‍-ഡിസംബര്‍ എന്നത് കൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സമയമാണോ അതോ തിരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിക്കാനുള്ള കാലപരിധിയാണോ ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി ബഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. തിരഞ്ഞെടുപ്പ് നടത്താനുള്ള സമയമാണ് ഇതുകൊണ്ട് തിരഞ്ഞെടുപ്പ ്കമ്മീഷന്‍ അര്‍ത്ഥമാക്കുന്നതെന്ന് കമ്മീഷനുവേണ്ടി ഹാജരായ അഡ്വ. കെ.കെ. വേണുഗോപാല്‍ പറഞ്ഞു.
എന്തായാലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനങ്ങള്‍ ചോദ്യം ചെയ്യാതെ പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.












Click it and Unblock the Notifications