കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ വീഴ്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെയും ആദിവാസി പ്രക്ഷോഭത്തെയും ഫലപ്രദമായി നേരിട്ട ആന്റണി സര്‍ക്കാരിന് ആദ്യത്തെ തിരിച്ചടിയായി വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിച്ചത്.

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ ഇടതുപക്ഷവും ബി ജെ പിയും തെരുവിലിറങ്ങിയതിന് പിന്നാലെയാണ് ചില മന്ത്രിമാരും യു ഡി എഫിലെ ചി ല ഘടകക്ഷികളും നിരക്ക് വര്‍ധനവിനെ വിമര്‍ശിച്ചത്. വൈദ്യുതി നിരക്ക് വര്‍ധനവ് യു ഡി എഫിലും കോണ്‍ഗ്രസിലും മുഖ്യമന്ത്രി എ. കെ. ആന്റണിയെ ഒറ്റപ്പെടുത്താനുള്ള ആയുധമായി ഐ ഗ്രൂപ്പ് ഉപയോഗിക്കുകയും ചെയ്തു.

ഒരു മാസത്തിലേറെ നീണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ സമര്‍ഥമായി നേരിടുകയും ആദിവാസി പ്രക്ഷോഭം ഉപാധികളുടെ അടിസ്ഥാനത്തില്‍ പിന്‍വലിപ്പിക്കുകയും ചെയ്ത ആന്റണിയ്ക്ക് വൈദ്യുതി നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ അടിയറവ് പറയേണ്ടിവന്നു. യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യത്തെ പ്രത്യക്ഷവീഴ്ചയുമായി അത്.

സപ്തംബര്‍ നാല് ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ധനവ് പിന്‍വലിക്കാനുള്ള തീരുമാനം ഏതാണ്ട് മുഖ്യമന്ത്രി തന്നെ തനിച്ചെടുത്തതാണ്. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭാംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു.

നാല് തവണ മന്ത്രിസഭാ യോഗം ചേര്‍ന്നതിന് ശേഷം കടുത്തതാണെന്നറിഞ്ഞിട്ടും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം കൂട്ടുത്തരവാദിത്വബോധമില്ലാതെ ചില മന്ത്രിമാര്‍ പ്രസ്താവന നടത്തിയതിനെ യോഗത്തില്‍ ആന്റണി വിമര്‍ശിച്ചു. ഒന്നിച്ചുനില്‍ക്കാതെ വിഭിന്ന പ്രസ്താവന നടത്തിയത് ശരിയല്ലെന്ന് ആന്റണി പറഞ്ഞു.

യു ഡി എഫ് സര്‍ക്കാരിന്റെ വീഴ്ചയാണെങ്കിലും ആന്റണിയുടെ തന്ത്രജ്ഞത വെളിവാക്കുന്നതായിരുന്നു നിരക്ക് വര്‍ധനവ് പിന്‍വലിക്കാനുള്ള തീരുമാനം. യു ഡി എഫിലെ ഘടകക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കാതെ നിരക്ക് വര്‍ധനവ് സംബന്ധിച്ച് പല അഭിപ്രായം പറയുമ്പോള്‍ താന്‍ ഒറ്റപ്പെടുകയാണെന്ന് ആന്റണി മനസിലാക്കി. നിരക്ക് വര്‍ധനവിനെ വിമര്‍ശിച്ച് ചില മന്ത്രിമാര്‍ നല്ല കുട്ടി ചമയുമ്പോള്‍ ജനരോഷം തനിക്കെതിരെ തിരിയുകയാണെന്ന് തിരിച്ചറിഞ്ഞ ആന്റണി തന്റെ ഇമേജ് സംരക്ഷിക്കുന്നതിന് വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജനരോഷം ശക്തമാവുമ്പോള്‍ തീരുമാനം പിന്‍വലിക്കാതെ നിവൃത്തിയില്ലെന്ന് മനസിലാക്കിയ ആന്റണിക്ക് അത് എത്രയും പെട്ടെന്ന് ആവുന്നതാണ് നല്ലതെന്നും ബോധ്യമായി. കോണ്‍ഗ്രസില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള കരുണാകര ഗ്രൂപ്പിന്റെ ശ്രമത്തെ നേരിടാനും ആന്റണിക്ക് ഈ തീരുമാനത്തിലൂടെ കഴിഞ്ഞു.

മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കരുണാകരനെതിരെ ആന്റണി തിരിഞ്ഞത് ശ്രദ്ധേയമായി. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമാായണ് കരുണാകരന്റെ വിമര്‍ശനത്തോട് ചിരിച്ചുകൊണ്ടെങ്കിലും ആന്റണി പ്രതികരിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധനവിന്റെ പേരില്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഐ ഗ്രൂപ്പിന്റെ ശ്രമത്തോടുള്ള പ്രതികരണമാണ് ആന്റണിയുടെ വൈകാരികമായ പരാമര്‍ശങ്ങളില്‍ കണ്ടത്.

അതേ സമയം വൈദ്യുതി ബോര്‍ഡിലെ പ്രതിസന്ധി ഇനിയെങ്ങനെ പരിഹരിക്കും എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. സര്‍ക്കാരിന്റെ മുന്നില്‍ അതൊരു പ്രതിസന്ധിയായി നില്‍ക്കുകയാണ്. വൈദ്യുതി ബോര്‍ഡിനെ നവീകരിക്കാനുള്ള കനത്ത തീരുമാനങ്ങളിലേക്കാവും പുതിയ സാഹചര്യം നയിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X