മണിച്ചനില്‍ നിന്ന് സിപിഎം നേതാക്കള്‍ കോടികള്‍ വാങ്ങി
തിരുവനന്തപുരം: കല്ലൂവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ മുഖ്യപ്രതികളിലൊരാളായ മദ്യരാജാവ് മണിച്ചനില്‍ നിന്ന് സിപിഎം നേതാക്കള്‍ കോടികള്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്. സിപിഎം തന്നെ നിയോഗിച്ച അന്വേഷണകമ്മിഷനാണ് ഇക്കാര്യം കണ്ടെത്തിയത്.
ഈ കണ്ടെത്തല്‍ പാര്‍ട്ടിവൃത്തങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇതില്‍ ജില്ലാ സെക്രട്ടറിയും മറ്റ് രണ്ടുപേരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ പറ്റിയപ്പോള്‍ മറ്റ് 18 ഓളം പേര്‍ പാര്‍ട്ടിക്ക് വേണ്ടി കോടികള്‍ പറ്റി.
1998 മുതല്‍ 2001 വരെ കാലഘട്ടത്തിലാണ് മണിച്ചന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കോടികള്‍ നല്കിയത്. ജില്ലാ സെക്രട്ടറിയ്ക്ക് പ്രതിമാസം 50,000 രൂപ വരെ മണിച്ചന്‍ മാസപ്പടി നല്കിയിരുന്നു. അതുവഴി 1998 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ മാത്രം 4,02,000 രൂപ മണിച്ചന്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയ്ക്ക് നല്കിയിട്ടുണ്ട്. അന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി സത്യനേശന്‍ ആയിരുന്നു. മണിച്ചന്‍ ആദ്യം തുക നല്കിയത് പാര്‍ട്ടിക്ക് വേണ്ടിയല്ല, പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ സ്വകാര്യ ആവശ്യത്തിനായിരുന്നു. ഗള്‍ഫില്‍ ജയിലിലായ സത്യനേശന്റെ മരുമകനെ ജാമ്യത്തിലിറങ്ങാനാണ് മണിച്ചന്‍ തുക നല്കിയത്. പിന്നീട്ട് മണിച്ചന്റെ അനുജന്‍ സുനില്‍ദത്താണ് തുക നല്കിയത്. മണിച്ചനെ ശല്ല്യം ചെയ്യുന്ന ഒരു എക്സൈസ് ഡപ്യൂട്ടി കമ്മിഷണറെ സ്ഥലംമാറ്റാനും മണിച്ചന് തോക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശിപാര്‍ശയ്ക്കുമാണ് ഈ തുക സുനില്‍ദത്ത് പാര്‍ട്ടി ജില്ലാസെക്രട്ടറിയ്ക്ക് നല്കിയത്.
മണിച്ചന്റെ മാസപ്പടി ഡയറിയില്‍ പണം പറ്റിയ 21 സിപിഎം നേതാക്കളുടെ പേരുണ്ടായിരുന്നു. എന്നാല്‍ തെളിവെടുപ്പില്‍ ഇതില്‍ മൂന്നുപേരൊഴികെ എല്ലാവരും പണം വാങ്ങിയതായി സമ്മതിച്ചു. ഈ 18 പേരും മണിച്ചനില്‍ നിന്ന് പണം വാങ്ങിയത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നതിനാല്‍ പാര്‍ട്ടി ഇവരെ കുറ്റവിമുക്തരാക്കി.
പാര്‍ട്ടിപൊളിറ്റ് ബ്യൂറോയുടെ നിര്‍ദേശപ്രകാരം പിരപ്പന്‍കോട് മുരളി കണ്‍വീനറും ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍, മുന്‍മേയര്‍ സി. ജയന്‍ബാബു എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് ഇക്കാര്യം അന്വേഷിച്ചത്.
അന്വേഷണകമ്മിഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയനായ സത്യനേശന്‍ കുറ്റം സമ്മതിക്കുന്നതിനു പകരം പാര്‍ട്ടിയിലെ മറ്റ് ചിലര്‍ക്കെതിരെ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. തല്ക്കാലം പാര്‍ട്ടിയെ വിവാദങ്ങളില്‍ നിന്ന് കരകയറ്റാന്‍ പ്രതിപക്ഷനേതാവ് വിഎസും സെക്രട്ടറി പിണറായി വിജയനും രംഗത്തിറങ്ങിയതായും അറിയുന്നു.