തെളിവുണ്ടെങ്കില്‍ ഭാര്‍ഗവിയ്ക്കെതിരെ നടപടി
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് തെളിയുകയാണെങ്കില്‍ ഭാര്‍ഗവി തങ്കപ്പനെതിരെ നടപടി സ്വീകരിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
ജില്ലാ കമ്മിറ്റിയ്ക്ക് ഭാര്‍ഗവി തങ്കപ്പന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. അവര്‍ക്കെതിരായ ആരോപണത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിച്ചുവരികയാണ്.
സത്യനേശനെ പുറത്താക്കാനുള്ള സി പി എം തീരുമാനം ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി വെളിയം പറഞ്ഞു. ഏതെങ്കിലും പ്രവര്‍ത്തകന്‍ അഴിമതി കാട്ടിയെന്ന് തെളിയുകയാണെങ്കില്‍ കമ്യൂണിസ്റ് പാര്‍ട്ടികളില്‍ അയാള്‍ക്ക് സ്ഥാനമുണ്ടാവില്ല.
സത്യനേശന്‍ ഒരു ബലിയാട് മാത്രമാണെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം. എസ്. കുമാര്‍ പറഞ്ഞു. പല സി പി എം നേതാക്കളും മണിച്ചനില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സത്യനേശന്‍ അവരില്‍ ഒരാള്‍ മാത്രമാണ്.
അബ്കാരി കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പണം വാങ്ങിയതായി ബി ജെ പിയുടെ ഒരു നേതാവിനെതിരെയും ആരോപണം ഉയര്‍ന്നിട്ടില്ല. ബി ജെ പി നേതാക്കളോ പ്രവര്‍ത്തകരോ ഇത്തരം പ്രവൃത്തികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും.
സത്യനേശനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടിയാണെന്ന് സി പി എമ്മില്‍ നിന്നും നേരത്തെ പുറത്താക്കപ്പെട്ട നേതാവ് വി. ബി. ചെറിയാന്‍ പറഞ്ഞു. പാര്‍ട്ടിയ്ക്കു വേണ്ടി മണിച്ചനില്‍ നിന്ന് പണം വാങ്ങിയ മറ്റ് നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണം. മണിച്ചനില്‍ നിന്ന് സംഭാവന വാങ്ങിയതിനെ സി പി എം എങ്ങനെയാണ് ന്യായീകരിക്കുക? സത്യനേശനെതിരെ മാത്രം നടപടിയെടുത്താല്‍ പോര.
ശിവദാസ മേനോന്‍, മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ സെക്രട്ടറിയായിരുന്ന ശശി എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കെ. വിജയചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഴിമതിയില്‍ കുളിച്ചതാണ്.
ഗുരുവായൂരില്‍ പോവാന്‍ നായനാരുടെ ഭാര്യ മണിച്ചന്റെ കാറുപയോഗിച്ചെന്നത് വസ്തുതയാണ്. സത്യനേശനെതിരെ നടപടിയെടുത്ത പാര്‍ട്ടി പണം വാങ്ങിയ മറ്റ് നേതാക്കളെ സംരക്ഷിക്കുന്നു.
പാര്‍ട്ടിയിലെ ഇത്തരം അഴിമതികളെ എതിര്‍ത്തവരെ എന്നും ഒറ്റപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മറ്റൊരു നേതാവ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു. ആരോപണങ്ങള്‍ക്ക് വിധേയരായ ചില നേതാക്കള്‍ അതേ ആരോപണം നേരിടുന്ന മറ്റ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വിരോധാഭാസമാണ്.