ജപ്പാന്‍കിടക്ക: ജാമ്യം നിഷേധിച്ചു
കൊച്ചി: ജപ്പാന്‍ കിടക്കകേസില്‍ പൊലീസ് കസ്റഡിയിലായ നാല് പേര്‍ക്കും എറണാകുളം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. സപ്തംബര്‍ 24 ചൊവാഴ്ച പൊലീസ് നല്കിയ കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഇവര്‍ക്ക് ജാമ്യം നല്കേണ്ടെന്ന് കോടതി തീരുമാനിച്ചത്.
മോഹനവാഗ്ദാനങ്ങള്‍ നല്കി ഉപഭോക്താക്കളില്‍ നിന്ന് വന്‍തുക വാങ്ങി ജപ്പാന്‍ കിടക്ക നല്കിയ ഇവര്‍ക്ക് ജാമ്യം നല്കരുതെന്ന് നേരത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കോടതി ഈ വാദം അംഗീകരിച്ച ശേഷമാണ് ജാമ്യം നിഷേധിച്ചത്.
രോഗങ്ങള്‍ ഭേദമാകുമെന്ന പ്രചാരണത്തോടെ വിറ്റഴിച്ച ജപ്പാന്‍ കിടക്കയ്ക്ക് വേണ്ടത്ര രോഗനിവാരണഗുണമില്ലെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് അത്തരം കിടക്കകള്‍ വിറ്റഴിക്കുന്ന കമ്പനികള്‍ക്കെതിരെ പൊലീസ് നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ജപ്പാന്‍ കിടക്കയുടെ കൊച്ചിയിലെ പ്രധാനവില്പനക്കാരായ ജപ്പാന്‍ ലൈഫ് ഇന്ത്യയുടെ നാലു മാസ്റര്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ അറസ്റ് ചെയ്ത് കസ്റഡിയില്‍ വച്ചിരുന്നു. പിന്നീട് ഏഴ് പേരെ കൂടി അറസ്റ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.
കൊച്ചിയിലെ ജപ്പാന്‍ ലൈഫ് ഇന്ത്യയുടെ ചുമതലയുള്ള ഉമേഷ് ഷെട്ടിയാണ് രണ്ടാം പ്രതി. നേവിയില്‍ നിന്ന് വിരമിച്ച പത്തനംതിട്ട സ്വദേശി പി.കെ. മത്തായിയാണ് നാലാംപ്രതി. മനോജ് കോഹ്ലി, പി.എം. മുബാറക്ക്, അഡിനാല്‍ മാഡ്രിസ്, മാലിനി ഹെയ്സാല്‍, കോഴിക്കോട്ടുകാരി ദീപിക, മാത്യു ജോണ്‍, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ സാബു, മുജീബ് റഹ്മാന്‍, ലാലു ജോസഫ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഇവരില്‍ എല്ലാവരുടെയും വിശദവിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ജപ്പാന്‍ കിടക്കയുടെ വില്പനക്കാരായ പലരും കുറഞ്ഞ കാലത്തിനുള്ളില്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായി പറയുന്നു. ഇതിനിടെ കാന്തികക്കിടക്കയില്‍ പണം നഷ്ടപ്പെട്ടവര്‍ കൊച്ചിയിലെ ജപ്പാന്‍ ലൈഫ് ഓഫീസിന് മുന്നില്‍ യോഗം ചേരുമെന്ന് തൃശൂര്‍ സ്വദേശി കൃഷ്ണകുമാര്‍ പറഞ്ഞു. രോഗങ്ങളും മാറ്റുന്ന അത്ഭുതസിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന ജപ്പാന്‍ കാന്തികക്കിടക്ക 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്.