അദ്വാനിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു
ബാംഗ്ലൂര്‍: കര്‍ണ്ണാടക-തമിഴ്നാട് പൊലീസ് സംഘം വെടിവച്ചുകൊന്ന അഞ്ചു തീവ്രവാദികള്‍ ഉപപ്രധാനമന്ത്രി അദ്വാനിയെയും മനുഷ്യവിഭവശേഷി മന്ത്രിജോഷിയെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. കോയമ്പത്തൂര്‍ ഡിഐജി അഷിതോഷ് ശുക്ലയാണ് സപ്തംബര്‍ 29 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബാംഗ്ലൂരിലെ സഞ്ജയ് നഗറില്‍ ഒളിച്ചു താമസിച്ചിരുന്ന കോയമ്പത്തൂര്‍ സ്ഫോടനപരമ്പരയിലെ മുഖ്യപ്രതി ഇമാം അലിയും മറ്റ് നാല് പേരും ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജൂലായില്‍ അഹമ്മദാബാദില്‍ വച്ച് മുരളീമനോഹര്‍ ജോഷിയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.- ഡിഐജി അഷിതോഷ് ശുക്ല പറഞ്ഞു.
അദ്വാനിയും ഇവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷെ ഇമാം അലിയ്ക്ക് തന്റെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. 1991 ല്‍ ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കീഴില്‍ അലിയ്ക്ക് പരിശീലനം ലഭിച്ചിരുന്നു. ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധനാണ് അലി. പിന്നീട് പാകിസ്ഥാന്‍ രഹസ്യസംഘടനയായ ഐഎസ്ഐയുടെ പരിശീലനവും അലിയ്ക്ക് ലഭിച്ചു.
നേരത്തെ ജയിലിലായിരുന്ന ഇമാം അലി തമിഴ്നാട് പൊലീസിന്റെ കയ്യില്‍ നിന്നും ഏഴുമാസം മുമ്പാണ് രക്ഷപ്പെട്ടത്. പിന്നീട് ഇമാം അലിയെയും സംഘത്തെയും പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. മെയ് 10ന് തിരുവനന്തപുരത്ത് വച്ച് ഇമാം അലിയും സംഘവും തലനാരിഴയ്ക്കാണ് പൊലീസിന്റെ വലയില്‍ നിന്നും രക്ഷപ്പെട്ടത്. വര്‍ഗ്ഗീയ സംഘര്‍ഷം ഇളക്കിവിടാന്‍ തമിഴ്നാട്ടില്‍ വിവിധ ക്ഷേത്രങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്താനും ഇമാം അലിയ്ക്ക് പദ്ധതിയുണ്ടായിരുന്നു.