കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജരേഖക്കേസ് ക്ലൈമാക്സിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖക്കേസ് പൊട്ടിപ്പുറപ്പെട്ട അന്ന് മുതലേ മുഖ്യമന്ത്രി ആന്റണിയുടെ ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോഴിതാ വ്യാജരേഖാക്കഥ ക്ലൈമാക്സിലെത്തിനില്ക്കുമ്പോള്‍ ആന്റണിയ്ക്ക് ഊണും ഉറക്കവും നഷ്ടപ്പെട്ട സ്ഥിതിയാണെന്നാണ് തലസ്ഥാനത്തെ വാര്‍ത്ത.

ഈ കേസിലെ പ്രതിനായിക റോളില്‍ അഭിനയിക്കുന്ന ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തേക്കാം എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ഒരു എംഎല്‍എയെ ഏതെങ്കിലും ഒരു കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്യുന്നുവെങ്കില്‍ അത് കേരളരാഷ്ട്രീയത്തില്‍ അടുത്തകാലത്തെങ്ങുമില്ലാത്ത ഒരു അപൂര്‍വതയായിരിക്കും. ഈ കഥയിലെ വില്ലന്‍ ആരെന്ന് അറിവായിട്ടില്ല. വില്ലന്‍മാര്‍ പുറത്തുവരുമോ എന്നതാണ് ഈ കഥയിലെ പ്രധാന ആകാംക്ഷ. ഈ കഥ പ്രതിനായികയുടെ ആത്മഹത്യയിലവസാനിക്കുമോ? എന്തായാലും പ്രതിനായികയ്ക്കെതിരെ ഹൈക്കമാന്റ് അച്ചടക്കത്തിന്റെ വാള്‍ വീശുമെന്നുറപ്പാണ്. നായകനായ ആന്റണിയുടെയും ഉപനായകനായ തോമസിന്റെയും തൊപ്പി തെറിപ്പിക്കുമോ?

അരങ്ങിന് പിന്നില്‍ ചരടുവലിക്കുന്ന രണ്ടുപേര്‍ ഈ കഥയിലുണ്ട്. ഒരാള്‍ കരുണാകരനാണെങ്കില്‍ മറ്റെയാള്‍ ഉമ്മന്‍ചാണ്ടിയാണ്. കഥയില്‍ രംഗത്ത് വരാതെ അഭിനയിക്കുന്ന കരുണാകരന്‍ ചില വെടികള്‍ പൊട്ടിച്ചുകഴിഞ്ഞു. അതിലൊന്ന് മന്ത്രി തോമസ് ഒരു വര്‍ഷം തികയ്ക്കുമോ എന്ന കരുണാകരന്റെ സംശയപ്രകടനമാണ്. ഇതിന്റെ വ്യംഗാര്‍ത്ഥം ചികയുകയാണിപ്പോള്‍ തലസ്ഥാനത്തെ രാഷ്ട്രീയകാലാവസ്ഥാനിരീക്ഷകര്‍.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത സ്ഥിതിയിലെത്തിച്ചത് വ്യാജരേഖാക്കേസാണെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പ്രസ്താവിച്ചിരുന്നു. അതിനര്‍ത്ഥം കാര്യങ്ങള്‍ പിടികിട്ടുന്ന നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് താല്പര്യമുണ്ടെന്നാണ്. ഇതിനായി അദ്ദേഹം ഹൈക്കമാന്റിനെ വിശ്വാസത്തിലെടുക്കുകയും ചെയ്തു.

ഇനിയെന്തു സംഭവിക്കും? ശോഭനയെ അറസ്റ്ചെയ്യുമോ? ഈ കഥയിലെ യഥാര്‍ത്ഥവില്ലന്മാര്‍ പുറത്തുവരുമോ? ആന്റണിയുടെയും തോമസിന്റെയും അധികാരക്കസേരകള്‍ തെറിയ്ക്കുമോ? കേരളം ഈ ചോദ്യങ്ങളുടെ ഉത്തരത്തിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. എന്തായാലും ഉത്തരങ്ങള്‍ കിട്ടാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.

അന്വേഷണം ഇങ്ങനെ പുരോഗമിയ്ക്കുകയും ദിവസവും വാര്‍ത്ത സൃഷ്ടിയ്ക്കുകയും ചെയ്യുമ്പോഴും ഒരു കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നാം. ഇങ്ങനെ ഒരു വ്യാജ രേഖ ഉണ്ടാക്കി ടെലിവിഷന് കൊടുക്കാന്‍ മാത്രം വിഡ്ഢിയാണോ ശോഭനാ ജോര്‍ജ്ജ്. രേഖ വ്യാജമാണെങ്കില്‍ മാത്രമല്ല അത് പോലീസ് രേഖയെന്നിരിയ്ക്കെ സത്യാവസ്ഥ പുറത്ത് വന്നേയ്ക്കുമെന്ന് ആരും സംശയിയ്ക്കുകയില്ലേ. ശോഭനയെ കുടുക്കാന്‍ ഇത് മറ്റാരെങ്കിലും ചെയ്തതാണോ? അതോ കെ.വി. തോമസിനെ പൂര്‍ണ്ണമായും എ വിഭാഗത്തിലെത്തിയ്ക്കാന്‍ എ വിഭാഗത്തിലെ ബുദ്ധി രാക്ഷസര്‍ തന്നെ ചെയ്തതോ? അതോ ഐക്യ ജനാധിപത്യ മന്ത്രിസഭയെ തള്ളി താഴെയിടാനായി ഇടത് ജനാധിപത്യ മുന്നണിയിലെ കിങ്കരന്മാരുടെ കരങ്ങളാണോ ഇതിന് പിന്നില്‍. എന്തായാലും ദിവസവും പുതു പുതു വാര്‍ത്തകള്‍ വായിയ്ക്കുന്ന പാവം ജനത്തിന് ആകെ ആശയകുഴപ്പമാണ്. അന്വേഷണം സത്യം പുറത്ത് കൊണ്ട് വരുമെന്ന് കരുതാം.

രാഷ്ട്രീയത്തില്‍ ഇത്രയും രസകരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ മറ്റ് രസകരമായ സംഭവങ്ങള്‍ പൊലീസിലും നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് കസ്റഡിയിലെടുത്ത സൂര്യ ടെലിവിഷന്‍ ലേഖകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ ശോഭനയുമായി സൗഹൃദമുള്ള ഡിഐജി രാമന്‍ എത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തെ തുടര്‍ന്ന് അന്വേഷണത്തില്‍ നിന്ന് രാമനെ മാറ്റി നിറുത്തിയിരിയ്ക്കുകയാണ്.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നു. ശോഭനയുടെ സെക്രട്ടറിയേയും ശോഭനയുമായി അടുപ്പമുള്ള തനിനിറത്തിന്റെ ലേഖകന്‍ ജയചന്ദ്രനേയും ശോഭനയുടെ ഡ്രൈവറേയും അറസ്റ് ചെയ്യാനാണത്രെ പൊലീസ് സപ്തംബര്‍ 28 ശനിയാഴ്ച ശോഭനയുടെ വീട്ടിലെത്തിയത്. പക്ഷേ ജയചന്ദ്രനും ഡ്രൈവറും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ തലേന്ന് രാത്രിയില്‍ അവര്‍ അവിടെ ഉണ്ടായിരുന്നു താനും.

അന്വേഷണസംഘത്തിലെ തന്നെ ജയചന്ദ്രന്റെ സുഹൃത്തുക്കള്‍ അറസ്റ് വിവരം നേരത്തേ അറിയിച്ചെന്നാണ് സംശയം. ഇത് സത്യമാണെങ്കിലും അല്ലെങ്കിലും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ച് വീണ്ടും സംശയം ഉയര്‍ന്നിരിയ്ക്കുന്നു. പത്രപ്രവര്‍ത്തകരെ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിയ്ക്കാന്‍ ഒരുങ്ങുന്ന ഡിജിപി ജോസഫിന് സ്വന്തം അന്വേഷണസംഘത്തിനെ കുറ്റമറ്റതാക്കാന്‍ കഴിയാതെ വരില്ലെന്ന് കരുതാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X