സി പി എം - എസ് എന്‍ ഡി പി വൈരം മൂക്കുന്നു
തിരുവനന്തപുരം: സി പി എമ്മും എസ് എന്‍ ഡി പി യും തമ്മിലുള്ള വൈരം ദിനം പ്രതി കൂടുകയാണ്.
ഇതുവരെ സി പി എമ്മിനോട് സൗഹാര്‍ദ്ദപരമായ നിലപാട് സ്വീകരിച്ച് വന്ന എസ് എന്‍ ഡി പി യുടെ മേധാവിയായി വെള്ളാപ്പള്ളനടേശന്‍ വന്നതോടെ കാര്യങ്ങള്‍ മാറി. യോഗം മാര്‍ക്സിസ്റ് വിരുദ്ധ നിലപാട് എടുക്കാന്‍ തുടങ്ങി. അത് പരസ്യമായി പറയാനും വെള്ളാപ്പള്ള തുടങ്ങിയതോടെയാണ് സി പി എമ്മും യോഗത്തോട് അകന്നത്.
വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ 2002 ഒക്ടോബര്‍ പതിനൊന്നിന് സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ സി പി എം വിരുദ്ധ ധര്‍ണ നടത്താനുള്ള തീരുമാനത്തില്‍ വരെ എത്തി നില്‍ക്കുന്നു. ഇത് സി പി എമ്മിന് സഹിയ്ക്കാവുന്നതിലും അപ്പുറമാണ്.
ഈ സാഹചര്യത്തിലാണ് യോഗത്തിന്റെ ധര്‍ണാ നീക്കത്തിനെതിരെ സി പി എം സെക്രട്ടേറിയറ്റ് തന്നെ പരസ്യ പ്രസ്താവന ഇറക്കിയത്. ഒക്ടോബര്‍ നാല് വെള്ളിയാഴ്ചയാണ് സി പി എം പരസ്യ പ്രസ്താവനയുമായി എത്തിയത്.
മലബാറില്‍ ജാതിസ്പര്‍ദ്ധ വളര്‍ത്താന്‍ യോഗ നേതൃത്വം ശ്രമിയ്ക്കുന്നതായാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ആരോപണം. ജാതി സ്പര്‍ദ്ധ അവസാനിപ്പിയ്ക്കാന്‍ യത്നിച്ച ശ്രീനാരായണഗുരുവിന്റെ പേരുപയോഗിച്ചം ജാതി ഭ്രാന്ത് ഇളക്കിവിടുന്നെന്നാണം സി പി എമ്മിന്റെ ആരോപണം.
സി പി എം സെക്കട്ടേറിയറ്റിന്റെ കുറിപ്പ് പറയുന്നു. - യോഗ തീരുമാനം വഴിപിഴച്ചതും രാഷ്ട്രീയ ദുഷ്ടബുദ്ധിയോടെയുള്ളതുമാണ്. ഒരു സമൂദായ സംഘടനയും സ്വീകരിയ്ക്കാന്‍ പാടില്ലാത്ത വിവേകരഹിതമായ നടപടിയാണിത്.
അറിയപ്പെട്ട മാര്‍ക്സിസ്റ് വിരുദ്ധര്‍ എസ് എന്‍ ഡി പി യോഗ നേതൃത്ത്വത്തിലിരുന്നപ്പോഴും ഇത്തരം കമ്മ്യൂണിസ്റ് വിരുദ്ധ പരിപാടികള്‍ നടത്തിയിട്ടില്ല. ശിവഗിരിയില്‍ പൊലീസ് കയറിത് 1995 ഒക്ടോബര്‍ 11നാണ്. അതേ ദിവസം തന്നെ ധര്‍ണയ്ക്കുള്ള ദിവസമായി തിരഞ്ഞെടുത്തതതന്നെ സംസ്ഥാനത്ത് ജനവിരുദ്ധ ഭരണത്തിന് നേതൃത്വം നല്‍കുന്ന എ കെ ആന്റണിയെ വെള്ള പൂശാനാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ആനുകൂല്യം നേടിയെടുക്കാനും വ്യക്തിപരമായ ലക്ഷ്യങ്ങളും വച്ചാണ് ഈ ധര്‍ണയ്ക്ക് യോഗം മുതിരുന്നതെന്നും സി പി എം ആരോപിച്ചു.