പത്മജ പ്രശ്നത്തില്‍ മുരളിയ്ക്കെതിരെ കരുണാകരന്‍
തിരുവനന്തപുരം: തന്റെ മകള്‍ പത്മജ വേണുഗോപാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തന്റെ മകനായ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനല്ലെന്ന് കെ. കരുണാകരന്‍.
ഒക്ടോബര്‍ 17 ബുധനാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
പത്മജ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകള്‍ മുരളീധരന്‍ നടത്തിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാക്കാനാവുന്നില്ല. പത്മജയുടെ സഹോദരനായ മുരളിയ്ക്ക് പത്മജയുടെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് തന്റേതായ അഭിപ്രായമുണ്ടാവാം. പക്ഷേ പത്മജയുടെ ഭാവി പരിപാടികളെ കുറിച്ച് തീരുമാനിക്കേണ്ടത് പത്മജയും അവളുടെ കുടുംബവുമാണ്. ഭര്‍ത്താവുമായി ആലോചിച്ചാണ് രാഷ്ട്രീയ പ്രവേശനം നടത്താന്‍ പത്മജ തീരുമാനിച്ചത്.
കാരണം കാണിക്കല്‍ നോട്ടീസിന് പത്മജ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് മുരളീധരന്‍ പറഞ്ഞിട്ടുണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. പ്രശ്നം കെ പി സി സി അച്ചടക്ക സമിതിയുടെ മുന്നിലിരിക്കെ കെ പി സി സി പ്രസിഡന്റ് അത്തരം പ്രസ്താവന നടത്താനിടയില്ല. പ്രശ്നത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് അച്ചടക്ക സമിതിയാണ്. അച്ചടക്ക സമിതിയുടെ തീരുമാനം അറിയിച്ച ശേഷമേ കെ പി സി സി പ്രസിഡന്റിന് പ്രതികരിക്കേണ്ടതുള്ളൂ.
പിന്നീട് നടന്ന എന്‍ ജി ഒ അസോസിയേഷന്‍ സമ്മേളനത്തില്‍ ആന്റണി സര്‍ക്കാരിനെതിരെ കരുണാകരന്‍ വിമര്‍ശനമുയര്‍ത്തി. അധ്യാപകരെയും ഡോക്ടര്‍മാരെയും കരാര്‍ ജോലിക്കാരായി നിയമിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കരുണാകരന്‍ പറഞ്ഞു.