13 എഞ്ചി.കോളജുകള്‍ക്ക് സ്വയംഭരണമില്ല
തിരുവനന്തപുരം: 13 എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് സ്വയംഭരണം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളത്തിലെ 14 എഞ്ചിനീയറിംഗ് കോളജുകളില്‍ ഒരെണ്ണത്തിന് മാത്രം സ്വയംഭരണത്തിന് അനുമതി നല്‍കും.
ലോകബാങ്കിന്റെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഒരു വ്യവസ്ഥ അനുസരിച്ചാണ് കേരളത്തിലെ 14 എഞ്ചിനീയറിംഗ് കോളജുകള്‍ക്കും സ്വയംഭരണം നല്‍കാന്‍ കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അധ്യാപക സംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും മറ്റും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന് മാത്രം സ്വയംഭരണം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.
പദ്ധതി പ്രകാരം ആറ് സംസ്ഥാനങ്ങള്‍ക്കായി 1550 കോടി രൂപ നല്‍കാനാണ് ലോകബാങ്ക് സമ്മതിച്ചിരുന്നത്. 13 എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് സ്വയംഭരണം നല്‍കേണ്ടതില്ലെന്ന തീരുമാനത്തോടെ ഇതില്‍ കേരളത്തിന്റെ വിഹിതത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടും.
പദ്ധതിയനുസരിച്ച് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന് 150 കോടി രൂപ സഹായമായി ലഭിക്കും. 13 കോളജുകളില്‍ ആറെണ്ണത്തിന് കൂടി സ്വയംഭരണം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൊച്ചിയിലെയും ചെങ്ങന്നൂരിലെയും അടൂരിലെയും ഐ എച്ച് ആര്‍ ഡി കോളജുകള്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ഒഫ് എഞ്ചിനീയറിംഗ്, എല്‍ ബി എസ് കോളജ്, കാസര്‍കോട്, ശ്രീചിത്ര കോളജ് ഒഫ് എഞ്ചിനീയറിംഗ്, പാപ്പനംകോട്, തിരുവനന്തപുരം എന്നിവയാണവ.
സ്വയംഭരണം വന്നാല്‍ ശമ്പളം കൊടുക്കുന്നതടക്കം കോളജിന്റെ ചുമതലയായി മാറും. അധ്യാപകരുടെ ജോലിഭാരവും കൂടും. സേവന, വേതന വ്യവസ്ഥകള്‍ക്ക് ഭീഷണിയുണ്ടാവുമെന്ന് അധ്യാപകര്‍ക്ക് ആശങ്കയുണ്ടായിരുന്നതിനാലാണ് അധ്യാപക സംഘടനകള്‍ സ്വയംഭരണത്തെ എതിര്‍ത്തത്. ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുമെന്ന് വിദ്യാര്‍ഥി സംഘടനകളും ആശങ്കപ്പെടുന്നു. എന്നാല്‍ ഈ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്.