കോളറ: മന്ത്രി തടിതപ്പി
വിഴിഞ്ഞം : തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ കോളറയെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന മന്ത്രി ജനങ്ങളെ നേരിടാന്‍ ഭയന്ന് തടിതപ്പി. കോളറബാധ തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ രൂപീകരിച്ച ഉപസമിതിയുടെ കണ്‍വീനറാണ് ഗ്രാമവികസന മന്ത്രി സി.എഫ്. തോമസ്.
ഉടനെ കോളറ ബാധിതപ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ മന്ത്രി സി.എഫ്. തോമസ് പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാല്‍ പുല്ലുവിളയിലും കോട്ടുകാല്‍ പ്രദേശത്തും ഒക്ടോബര്‍ 24 വ്യാഴാഴ്ചയുടെ വെള്ളമെത്തിയില്ല. ഇതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ പര്യടനം വിഴിഞ്ഞത്ത് മാത്രമായി ചുരുക്കി.
വിഴിഞ്ഞം, പുല്ലുവിള, കോട്ടുകാല്‍ പ്രദേശത്താണ് കോളറ പടരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മന്ത്രി സി.എഫ്. തോമസ് വിഴിഞ്ഞം കമ്മ്യൂണിറ്റി സെന്ററില്‍ എത്തിയത്. അപ്പോഴാണ് പുല്ലുവിളയിലും കോട്ടുകാലിലും ശുദ്ധജലമെത്തിയിട്ടില്ലെന്ന് മന്ത്രി അറിഞ്ഞത്. അദ്ദേഹം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വെള്ളമെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശുദ്ധജലമെത്താതെ താന്‍ ചെന്നാല്‍ ജനങ്ങള്‍ കയ്യേറ്റം ചെയ്തേക്കുമോ എന്ന് ഭയന്ന് മന്ത്രി തന്റെ പര്യടനം വിഴിഞ്ഞത്ത് മാത്രമായി ചുരുക്കി സ്ഥലംവിടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പി. ശങ്കരനെ പുല്ലുവിളയിലും കോട്ടുകാലിലും ജനങ്ങള്‍ വഴിതടഞ്ഞിരുന്നു.