ഡിവൈഎസ്പിയെ കോടതി വിമര്‍ശിച്ചു
കൊച്ചി: തോപ്പുംപടി പെണ്‍വാണിഭക്കേസില്‍ അന്വേഷണം നടത്തുന്ന ആലുവ സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി എസ്. ഡി. ഗോപാലകൃഷ്ണനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
കേസില്‍ ഡി വൈ എസ് പി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എ. ഹേമ കുറ്റപ്പെടുത്തി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആധികാരികമായ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥന് സാധിച്ചിട്ടില്ല.
കേസിലെ രണ്ടാം പ്രതിയായ തോപ്പുംപടി സ്വദേശി നാസറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസിന്റെ അന്വേഷണത്തിലെ അലംഭാവത്തെ കോടതി നിശിതമായി വിമര്‍ശിച്ചത്. നാസറിന് കോടതി ജാമ്യം അനുവദിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപത്തില്‍ നിന്നും പെണ്‍കുട്ടിയുടെ ആധികാരികമായ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നിരിക്കെ അത് പൊലീസ് ശേഖരിക്കാന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് സ്കൂളിലെയും പെണ്‍കുട്ടി പഠിച്ച ഒരു സ്വകാര്യ കോളജിലെയും രജിസ്ററുകളിലെ പരസ്പരം പൊരുത്തപ്പെടാത്ത ജനനത്തീയതികളാണ് പൊലീസ് ഇതുവരെ ശേഖരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യഭിചാരത്തിന് വില്‍ക്കല്‍ (ഐ പി സി 372), ബലാത്സംഗം (376) എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഒന്നാം പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഗൗരവമേറിയ കുറ്റങ്ങളില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിക്കേണ്ടിവരികയായിരുന്നു. ഇത്തരം റിപ്പോര്‍ട്ട് നല്‍കിയതിന് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഡി വൈ എസ് പി ഖേദപ്രകടനം നടത്തുകയും പ്രതിയുടെ ജാമ്യം റദ്ദാക്കന്‍ നടപടി സ്വീകരിക്കുമെന്ന് ബോധ്യപ്പെടുത്തുകയുമാണ് ചെയ്തത്.
ഒന്നാം പ്രതിയ്ക്ക് ജാമ്യം അനുവദിച്ചതിനാല്‍ രണ്ടാം പ്രതിയും ജാമ്യം അര്‍ഹിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 7500 രൂപയ്ക്കും രണ്ടു പേരുടെ ജാമ്യത്തിനുമാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ കച്ചേരി കൊല്ലം കച്ചേരി വാര്‍ഡില്‍ കൊല്ലംപറമ്പില്‍ സന്തോഷ് കുമാറിനെതിരെ ഗൗരവമുള്ള കുറ്റങ്ങള്‍ ആരോപിച്ചതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.