പോരാട്ടം തുടരും -അജിത
കൊച്ചി: സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഇനിയും പോരാടുമെന്നും കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടും എഫ്.ഐ.ആറില്‍ പ്രതി ചേര്‍ക്കപ്പെടേണ്ടയാളാണെന്നും കെ. അജിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റെജീന നാലു തവണ നല്‍കിയ മൊഴിയില്‍ മൂന്നിലും ഇരകളായ മറ്റു നാലു പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കല്ലട സുകുമാരന്റെ റിപ്പോര്‍ട്ടിലും കുഞ്ഞാലിക്കുട്ടിയുടെ പേരുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ അദ്ദേഹത്തിനെ പ്രതി ചേര്‍ക്കാവുന്നതാണ്.
കല്ലട സുകുമാരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ പരാമര്‍ശിക്കുന്ന അഞ്ചുപേരില്‍ നാലുപേരെ പ്രതികളാക്കി. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം ഒഴിവാക്കി. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി വാര്‍ത്താപത്രസമ്മേളനത്തില്‍ ഒന്നും പറയുന്നില്ല.
കുഞ്ഞാലിക്കുട്ടിയെ രക്ഷിയ്ക്കാന്‍ പല തന്ത്രങ്ങളും നടത്തിയിട്ടുണ്ട്. അഡ്വ. കല്ലട സുകുമാരന്റെ റിപ്പോര്‍ട്ട് ഒഴിവാക്കി അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്റെ റിപ്പോര്‍ട്ട് സ്വീകരിച്ചത് കുഞ്ഞാലിക്കുട്ടിയെ രക്ഷിയ്ക്കാനായാണ്. മറ്റ് നാലു പെണ്‍കുട്ടികളുടെ മൊഴിയും അദ്ദേഹത്തിന്റെ കാര്യത്തില്‍ മുഖവിലയ്ക്ക് എടുത്തില്ല. മുഖ്യപ്രതിയെ രക്ഷിക്കാന്‍ ഒരു സംവിധാനം മുഴുവന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എഫ്.ഐ.ആറില്‍ പ്രതി ചേര്‍ക്കുന്നതുകൊണ്ട് ഒരാള്‍ കുറ്റക്കാരനാവുന്നില്ല. അയാള്‍ക്ക് കോടതിയില്‍ നിരപരാധിത്വം തെളിയിക്കാവുന്നതേയുള്ളു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം മൊഴികളെല്ലാം ഉണ്ടായിട്ടും എഫ്.ഐ.ആറില്‍ പ്രതി ചേര്‍ക്കുന്നില്ല.
മന്ത്രിയായിരിയ്ക്കുന്ന കുഞ്ഞാലിക്കുട്ടിയോട് ഞങ്ങള്‍ക്ക് വ്യക്തിപരമായ ഒരു വിരോധവുമില്ല.ഞങ്ങളുടെ സമരം കേരളത്തില്‍ വളരുന്ന മാഫിയാസംഘങ്ങള്‍ക്കെതിരെയാണ്. അത് മുസ്ലീംലീഗിന് എതിരായ പോരാട്ടവുമല്ല. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നീതി ലഭിക്കാനുള്ള പോരാട്ടമാണത്. കുഞ്ഞാലിക്കുട്ടി ഇതുവരെ നടത്തിയ നാടകത്തിന്റെ തുടര്‍ച്ചയാണ് അദ്ദേഹം നടത്തിയ പത്രസമ്മേളനവും. മാഫിയലൈനില്‍ കോഴിക്കോട് മുതലക്കുളത്തേക്ക് വരാനാണ് അദ്ദേഹം പറയുന്നത്. പ്രവാചകനേയും മറ്റും പരാമര്‍ശിച്ചുകൊണ്ട് സമുദായ വികാരം ഇളക്കിവിടാനാണ് ശ്രമം. മുസ്ലീം സമുദായത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ഇത് തിരിച്ചറിയണം.
പണ്ട് നക്സല്‍ പ്രസ്ഥാനത്തിനെതിരെ സി.എച്ച്. മുഹമ്മദ്കോയ നടപടി എടുത്തതിന്റെ ദേഷ്യം കൊണ്ടാണ് തന്നെ കുടുക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങിനെയെങ്കില്‍ സി.എച്ചിന്റെ മകനായ എം.കെ. മുനീറിനെയല്ലേ ഞങ്ങള്‍ കുടുക്കേണ്ടത്? - അജിത ചോദിച്ചു.
ഞങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കേസ് കൊടുക്കട്ടെ. ഞങ്ങള്‍ ചെയ്യുന്നത് സത്യമാണ്. ഇപ്പോഴുള്ള സര്‍ക്കാര്‍രേഖകളില്‍ തന്നെ ഇതിനുള്ള തെളിവുണ്ട് - അജിത പറഞ്ഞു.
സി.പി.ഐ. (എം.എല്‍) റെഡ് ഫ്ലാഗ് നേതാക്കളായ കെ.ടി. കുഞ്ഞിക്കണ്ണന്‍, അഡ്വ. ടി.ബി. മിനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications