ചേകന്നൂര്‍: സിബിഐ വീണ്ടും തിരച്ചില്‍ നടത്തി
മലപ്പുറം: തിരോധാനം ചെയ്യപ്പെട്ട ചേകന്നൂര്‍ മൗലവിയുടെ മൃതദേഹം മറവു ചെയ്തെന്ന് സംശയിക്കുന്ന ചുവന്നകുന്നിലെ സി ബി ഐ സംഘം വീണ്ടും തിരച്ചില്‍ നടത്തി.
ചെന്നൈയില്‍ നിന്നെത്തിയ സി ബി ഐ സംഘം ആധുനിക മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടുയുള്ള സംവിധാനങ്ങളോടെ നടത്തിയ തിരിച്ചലില്‍ ഒന്നും കണ്ടെത്താനായില്ല. നവംബര്‍ ആറ് ബുധനാഴ്ച തുടങ്ങിയ തിരച്ചില്‍ വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച നടത്തിയ മൃതദേഹം അടക്കം ചെയ്തതു പോലുള്ള ഒരു കുഴി കണ്ടെത്തിയിട്ടുണ്ട്.
ചേകന്നൂര്‍ മൗലവി കേസ് വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ എന്തെങ്കിലും അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്താനാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തിരച്ചില്‍. നേരത്തെ സി ബി ഐ സംഘം 2000 ഡിസംബറില്‍ രണ്ട് ഘട്ടമായി തിരച്ചില്‍ നടത്തിയിരുന്നു.
അന്ന് നടത്തിയ തിരച്ചിലില്‍ ഒരു ചെരുപ്പ്, വെള്ളക്കുപ്പി, ഷര്‍ട്ടിന്റെ പോക്കറ്റ്, ഒരു നാണയം, ഒരു കാസറ്റിന്റെ കഷ്ണം എന്നിവയാണ് കണ്ടെത്തിയത്. ഇരുപത് ഏക്കറയോളം വരുന്ന സ്ഥലത്ത് നടത്തിയ മണ്ണ് മാന്തലില്‍ മറ്റൊന്നും കണ്ടെത്താനായില്ല. ചെരുപ്പും വെള്ളക്കുപ്പിയും മൗലവിയുടേതാണെന്ന് കുടുംബാംഗങ്ങള്‍ സൂചിപ്പിച്ചിരുന്നു.
പ്രധാന പ്രതികളെ ഇനിയും അറസ്റ് ചെയ്യാനാവാത്ത സാഹചര്യത്തില്‍ സി ബി ഐ സംഘത്തിന്റെ അന്വേഷണം വഴിമുട്ടിനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്. ഇനിയും പിടി കിട്ടാനുള്ള എട്ട് പ്രതികളെ അറസ്റ് ചെയ്യാനായില്ലെങ്കില്‍ പിടികിട്ടിയ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും പിടികിട്ടാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇവരെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്യാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമാവും.
മൗലവിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയെന്ന് കരുതുന്ന രണ്ട് പേരടക്കം മൂന്ന് പേരെയാണ് ഇതുവരെ സി ബി ഐ അറസ്റ് ചെയ്തത്. മൃതദേഹം ചുവന്ന കുന്നിലാണ് കുഴിച്ചിട്ടതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.
അതിനിടെ ചേകന്നൂര്‍ മൗലവി കേസിന്റെ പുരോഗതി കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ വിലയിരുത്തണമെന്ന കേരള ഹൈക്കോടതി വിധി സുപ്രിം കോടതി സ്റേ ചെയ്തതിനെതിരെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍ നിയമമന്ത്രി ഭരത്ഷായുടെ മകന്‍ പ്രശാന്ത് ഭൂഷനായിരിക്കും സൊസൈറ്റിക്ക് വേണ്ടി കേസ് വാദിക്കുന്നത്.